ബെയ്‌ജിങ്: ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം. ഇന്ത്യയുടെ പ്രവർത്തനങ്ങൾ ചൈനീസ് നിക്ഷേപകരുടെയും സേവന ദാതാക്കളുടെയും നിയമപരമായ താൽപ്പര്യങ്ങൾ ലംഘിക്കുന്നതായും തെറ്റുകൾ തിരുത്താൻ ചൈന ഇന്ത്യയോട് ആവശ്യപ്പെടുന്നതായും വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് പറഞ്ഞു.
ഡേറ്റ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ടെൻസെന്റ് ഹോൾഡിങ്സ് ലിമിറ്റഡിന്റെ ജനപ്രിയ വീഡിയോ ഗെയിം പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ ബുധനാഴ്ച നിരോധിച്ചിരുന്നു. വീ ചാറ്റ് വര്‍ക്ക്, വീ ചാറ്റ് റീഡിങ്, ലിവിക് എന്നീ ആപ്ലിക്കേഷനുകളും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രാലയം നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ആപ്ലിക്കേഷനുകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു.
Read More: പബ്ജിക്കും പൂട്ടിട്ട് കേന്ദ്രം; 118 ആപ്ലിക്കേഷനുകൾക്കുകൂടി നിരോധനം
ജനപ്രിയമായ ടിക്ടോക്, യുസി ബ്രൗസര്‍, ഷെയര്‍ഇറ്റ്, ക്ലബ് ഫാക്ടറി, കാംസ്‌കാനര്‍ ഉള്‍പ്പടെ 59 ആപ്ലിക്കേഷനുകള്‍ ജൂണിലും 47 ആപ്ലിക്കേഷനുകള്‍ ജൂലൈയിലും കേന്ദ്രം നിരോധിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ നൂറിലധികം ആപ്ലിക്കേഷനുകള്‍ കൂടി നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍ക്കും സുരക്ഷയ്ക്കും എതിരാണെന്ന് ചൂണ്ടികാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
നേരത്തെ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും സമാന വിശദീകരണമാണ് കേന്ദ്രം നല്‍കിയത്. ”ഡേറ്റ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെര്‍വറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഉറവിടങ്ങളില്‍ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.” ഇക്കാരണത്താലാണ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതെന്നാണ് കേന്ദ്രം അന്ന് പറഞ്ഞത്.
ഈ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതിനായി ഐടി നിയമത്തിലെ സെക്ഷന്‍ 69 എ, പൊതുജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷയും സംബന്ധിച്ച 2009 ലെ ഐടി ചട്ടങ്ങളിലെ പ്രസക്തമായ വിവിധ വ്യവസ്ഥകള്‍ എന്നിവ പ്രകാരം അധികാരമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചൈനയിലെ നിയമപ്രകാരം, അവിടെനിന്നുള്ള കമ്പനികള്‍ എവിടെ പ്രവര്‍ത്തിക്കുന്നുവെന്നത് പരിഗണിക്കാതെ തന്നെ ആ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഡേറ്റ പങ്കിടാന്‍ ബാധ്യസ്ഥരാണ്.
Read in English: China says strongly oppose India move to ban Chinese mobile apps