ന്യൂഡൽഹി: ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപം ചൈന അറുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങൾക്ക് ചൈന ഉയർത്തുന്ന ഭീഷണിയെ പരാമർശിച്ചുകൊണ്ടാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്.
യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാല് പ്രമുഖ ജനാധിപത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ ടോക്കിയോയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ പോംപിയോ ദ ഗൈ ബെന്‍സണ്‍ ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാർക്കൊപ്പമായിരുന്നു ഞാൻ. നാല് വലിയ ജനാധിപത്യ രാജ്യങ്ങൾ, നാല് ശക്തമായ സമ്പദ്‌വ്യവസ്ഥകൾ. ഈ രാജ്യങ്ങൾക്കെതിരെ ചൈന ഉയർത്തുന്ന ഭീഷണി വലിയ അപകടസാധ്യത നിറഞ്ഞതാണ്,” അദ്ദേഹം പറഞ്ഞു.
Read More: ലോകത്ത് ഏറ്റവും തൃപ്തരായിട്ടുള്ളവര്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍; മോഹന്‍ ഭാഗവത്
അതിര്‍ത്തി മേഖലയില്‍ വന്‍തോതിലുള്ള ചൈനീസ് സൈനിക വിന്യാസത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നു പോംപിയോ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലും ആഗോളതലത്തിലും സമാധാനം, ക്ഷേമം, സുരക്ഷ എന്നിവയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോംപിയോയും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറും തമ്മില്‍ നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ ഇരുവരും ഊന്നിപ്പറഞ്ഞു. ജയ്‌ശങ്കറുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്നാണ് പോംപിയോ വിശേഷിപ്പിച്ചത്.
പസഫിക് രാജ്യങ്ങള്‍ക്കു മേല്‍ ചൈന എത്രകണ്ട് ഭീഷണിയാണെന്നതിന് തെളിവാണ് ഹിമാലയന്‍ മേഖലയിലെ ചൈനയുടെ പ്രകോപനമെന്നു പോംപിയോ പറഞ്ഞു. പസഫിക് മേഖലയിലെ രാജ്യങ്ങള്‍ ചൈനയെ കാര്യമായി വിശ്വസിച്ചു. ചൈന അവരുടെ അധീശത്വം പലരുടേയും മേല്‍ നേടുന്നതുവരെ നമ്മളെല്ലാം ഉറക്കത്തിലായിരുന്നു. ഇന്ന് ലോകത്തിനു സത്യം ബോധ്യപ്പെട്ടിരിക്കുന്നു. എല്ലാ രാജ്യങ്ങളുടെ ബൗദ്ധിക മേഖലകളും സാങ്കേതിക മേഖലകളിലും വരെ ചൈന കടന്നുകയറി. ഇതിനെല്ലാം വലിയ വിലയാണ് ലോകം കൊടുക്കേണ്ടി വന്നതെന്നും പോംപിയോ പറഞ്ഞു.
Read in English: China has deployed 60,000 soldiers at LAC… India needs US in this fight: Pompeo