ചെന്നൈ: ഹിന്ദു ഗ്രന്ധമായ മനുസ്മൃതിയിൽ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന വിധത്തെ വിമർശിച്ച ദലിത് രാഷ്ട്രീയ നേതാവിനെതിരെ ബിജെപി. ഇദ്ദേഹം സ്ത്രീകളെ അപമാനിച്ചുവെന്നും അതിനാൽ മാപ്പ് ചോദിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ബിജെപിയുടെ പരാതിയെത്തുടർന്ന് ഡിഎംകെ സഖ്യകക്ഷിയായ വിടുതലയ് ചിരുതൈഗൾ കച്ചി (വി.സി.കെ) മേധാവി തോൾ തിരുമാവളവനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. മത വികാരം ലംഘിക്കൽ, മതത്തെ അപകീർത്തിപ്പെടുത്തൽ, പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും ആശങ്കയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Read More: സിബിഐക്ക് വിലങ്ങിടാൻ കേരളവും; അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചേക്കും
അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന നടിയും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദർ, തന്റെ പ്രസ്താവനയിലൂടെ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട സ്ത്രീകളെ അപമാനിച്ചുവെന്നും അതിനാൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
വിസികെ മേധാവി ആരോപണം നിഷേധിക്കുകയും താൻ മനുസ്മൃതിയുടെ പതിപ്പിനെ പരാമർശിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു.
സെപ്റ്റംബറിൽ ‘പെരിയാർ, ഇന്ത്യൻ പൊളിറ്റിക്സ്’ എന്ന വിഷയത്തിൽ ഒരു വെബിനാർ വേളയിൽ ലോക്സഭാ എംപിയായ തിരുമാവളവൻ “… ഹിന്ദു ധർമ്മവും മനു ധർമ്മവും അനുസരിച്ച് സ്ത്രീകളെ അടിസ്ഥാനപരമായി ദൈവം വേശ്യകളായി സൃഷ്ടിച്ചു,” എന്നായിരുന്നു പറഞ്ഞത്.
ജാതി വിരുദ്ധ പ്രസ്ഥാനങ്ങളുടെ ചരിത്രമുള്ള സംസ്ഥാനമായ തമിഴ്നാട്ടിൽ മനുസ്മൃതിയെ ദലിത് നേതാക്കൾ പണ്ടേ വിമർശിച്ചിരുന്നു. മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ച് വി.സി.കെ തങ്ങളുടെ മേധാവിയെ ന്യായീകരിച്ചു.
സ്ത്രീകളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരാളായി ചിത്രീകരിക്കുന്നതിനാണ് തന്റെ വാക്കുകൾ വളച്ചൊടിച്ചതെന്ന് തിരുമാവളവൻ പറഞ്ഞു. തന്റെ പാർട്ടി വനിതാ ശാക്തീകരണത്തിനായി പോരാടുകയാണെന്നും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിനുള്ളിൽ വിള്ളൽ സൃഷ്ടിക്കാനാണ് തെറ്റായ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെയും സഖ്യകക്ഷികളും ശനിയാഴ്ച ദലിത് നേതാവിനെ പിന്തുണച്ച് രംഗത്തെത്തി. വ്യാജ കേസ് പിൻവലിക്കണമെന്ന് മരുമലാർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) മേധാവി വൈക്കോയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണനും ആവശ്യപ്പെട്ടു.
അതേസമയം, സങ്കീർണതകൾ സൃഷ്ടിക്കുന്നതിനായി വിസികെ മേധാവിയുടെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച “മതഭ്രാന്തന്മാർ”, “വർഗീയവാദികൾ” എന്നിവർക്കെതിരെ പോലീസ് കേസെടുക്കേണ്ടതുണ്ടെന്ന് ഡിഎംകെ മേധാവി എം കെ സ്റ്റാലിൻ പറഞ്ഞു. തിരുമാവളവനെതിരെ എ.ഐ.എ.ഡി.എം.കെ സർക്കാർ സ്വീകരിച്ച നടപടി പോലീസിന്റെ മുൻവിധിയോടെയുള്ള സമീപനമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read in Engiish: Chief of DMK ally criticises Manusmriti’s ‘portrayal of women’, booked