scorecardresearch
Latest News

സംപ്രേഷണം നിർത്തി പ്രക്ഷേപകർ; ഇഷ്ട ചാനലുകൾ കേബിളിൽ കിട്ടാത്തതിന്റെ കാരണമെന്ത്?

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ ഉത്തരവ് അനുസരിച്ചാണ്, പ്രക്ഷേപകർ ചാനലുകളുടെ നിരക്കിൽ 10 – 15 ശതമാനം വർധനവ് വരുത്തിയത്. ദിവ്യ എയുടെ റിപ്പോർട്ട്

television broadcasters vs cable operators, cable operators tarif row, cable operators tarif protest, tariff hike cable TV, Disney Star tariff hike , Zee Entertainment tariff hike , Sony Pictures Networks tariff hike, tv channels, kerala, india, ie malayalam

നിരക്ക് (താരിഫ്) വർധനയുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലിവിഷൻ പ്രക്ഷേപകരും കേബിൾ ഓപ്പറേറ്റർമാരും തമ്മിലുള്ള തർക്കം രൂക്ഷമായി. ഡിസ്‌നി സ്റ്റാർ, സീ എന്റർടൈൻമെന്റ്, സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യ തുടങ്ങിയ വലിയ പ്രക്ഷേപകര്‍ (ബ്രോഡ്കാസ്റ്റേഴ്സ്) നാല് കോടിയിലധികം വരിക്കാരുള്ള നിരവധി വൻകിട കേബിൾ ഓപ്പറേറ്റർമാരുടെ ചാനൽ ഫീഡുകൾ വിച്ഛേദിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായത്.

എൻടിഒ 3.0 എന്നറിയപ്പെടുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ ഉത്തരവ് അനുസരിച്ചാണ്, പ്രക്ഷേപകർ ചാനലുകളുടെ നിരക്കിൽ 10 – 15 ശതമാനം വർധനവ് വരുത്തിയത്. ഇത് വരിക്കാരെയും ബിസിനസിനെയും ബാധിക്കുമെന്ന് കേബിൾ ഓപ്പറേറ്റർമാർ വാദിച്ചു.

എയർടെല്ലും ടാറ്റ പ്ലേയും ഉൾപ്പെടുന്ന എല്ലാ ഡിടിഎച്ച് (വീട്ടിലേക്ക് നേരിട്ട്) ഓപ്പറേറ്റർമാരും ഇന്ത്യയിലുടനീളമുള്ള മിക്ക കേബിൾ ഓപ്പറേറ്റർമാരും പുതിയ ട്രായ് മാർഗനിർദേശങ്ങൾ പ്രകാരം ബ്രോഡ്കാസ്റ്ററുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യവസായ പ്രമുഖൻ പറഞ്ഞു. എന്നാൽ ഗണ്യമായി വരിക്കാരുള്ള കേബിൾ ഓപ്പറേറ്റർമാർ ഇതിന് വിസമ്മതിക്കുന്നു.

ടിവി ചാനലുകളുടെ നിരക്ക് നിയന്ത്രിക്കുന്നതിൽ ട്രായ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷന്റെ (എഐ‌ഡി‌സി‌എഫ്) കീഴിലുള്ള ഒൻപത് പേർ കേരള ഹൈക്കോടതിയെ സമീപിച്ചു. നിയന്ത്രണമോ നിരക്ക് വർധനയോ കേബിൾ ഓപ്പറേറ്റർമാരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഫെഡറേഷൻ കാണിച്ചിട്ടില്ലെന്നും അതിനാൽ വർധനവിനെ വെല്ലുവിളിക്കാൻ കഴിയില്ലെന്നും ട്രായ് വാദിച്ചു. ഒരു ചാനലിന്റെ നിരക്ക് 19 രൂപയാക്കാൻ എഐഡിസിഎഫ് സമ്മതിച്ചതായും ട്രായ് അവകാശപ്പെട്ടു. ട്രായിക്കെതിരെ എഐഡിസിഎഫ് സമർപ്പിച്ച ഹർജി പരിഗണിച്ച കേരള ഹൈക്കോടതി, ബുധനാഴ്ച വാദം കേൾക്കാനായി മാറ്റിവച്ചു. ചൊവ്വാഴ്ചയും വാദം അനിശ്ചിതത്വത്തിലായതിനെത്തുടർന്നാണിത്.

സോണി, സീ, ഡിസ്നി സ്റ്റാർ എന്നിവ വെള്ളിയാഴ്ച ഈ ഓപ്പറേറ്റർമാർക്കുള്ള സേവനങ്ങൾ നിർത്തലാക്കിയപ്പോൾ, വിയാകോം 18 (Viacom18) മീഡിയയെ (റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളത്) ഒഴിവാക്കി. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള കേബിൾ ടിവി വിതരണ കമ്പനികളായ ഡെൻ നെറ്റ്‌വർക്കുകൾ, ഹാത്ത്‌വേ കേബിൾ, ഡാറ്റാകോം എന്നിവ ഈ പ്രക്ഷേപകർക്കെതിരെ കോടതിയെ സമീപിച്ചു.

ഈ പ്രത്യേക കേബിൾ ഓപ്പറേറ്റർമാർക്കുള്ള സിഗ്നലുകൾ സ്വിച്ച് ഓഫ് ചെയ്യാനുള്ള പ്രക്ഷേപകരുടെ നീക്കത്തിനുപിന്നാലെ മിക്ക ഡിടിഎച്ച്, കേബിൾ ഓപ്പറേറ്റർമാരും പുതിയ നിരക്ക് നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഐബിഡിഎഫ് (ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ) അറിയിച്ചു. അതിനായി അവർക്ക് ഉപഭോക്തൃ നിരക്ക് വർധിപ്പിക്കേണ്ടതുണ്ട്. നാല് വർഷത്തിനുശേഷമാണ് ഏകദേശം അഞ്ച് ശതമാനം നിരക്ക് വർധിപ്പിക്കുന്നത്.

എന്നാൽ ചില കേബിൾ ഓപ്പറേറ്റർമാർ പുതിയ കരാറുകളിൽ ഒപ്പുവച്ചിട്ടില്ല. അറിയിപ്പുകൾ നൽകിയ ശേഷവും നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് സേവനങ്ങൾ വിച്ഛേദിക്കാൻ പ്രക്ഷേപകർ നിർബന്ധിതരായി. പുതിയ ഭേദഗതികൾ പ്രകാരം, 2018 ലെ എൻടിഒ 2.0 പേ ചാനലുകളുടെ നിരക്ക് 12 രൂപയിൽ നിന്ന് 19 രൂപയായി വർധിപ്പിക്കാൻ പ്രക്ഷേപകരെ അനുവദിച്ചു. എൻടിഒ 3.0 പ്രകാരം ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ വിലനിർണ്ണയം പ്രാബല്യത്തിൽ വന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Channels go off air over tariff hike with cable operators