scorecardresearch

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സാധുത: ഹര്‍ജികളെ എതിര്‍ത്ത് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ഭാര്യ, ഭര്‍ത്താവ്, അവരുടെ കുട്ടികള്‍ എന്ന നിലയിലുള്ള ഇന്ത്യന്‍ ആശയങ്ങളുമായി സ്വവര്‍ഗ വിവാഹം യോജിച്ചു പോകുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Supreme Court, SC Collegium, SC collegium new judges, Appointment of 5 judges

ന്യൂഡല്‍ഹി: രാജ്യത്തെ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുത തേടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. വിവാഹം എന്ന സങ്കല്‍പ്പം അനിവാര്യമായതും ഒഴിവാക്കാനാകത്തതും എതിര്‍ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയുമാണ്‌. ഈ നിര്‍വചനം സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായും വിവാഹമെന്ന ആശയത്തിലും സങ്കല്‍പ്പത്തിലും വേരൂന്നിയതാണെും കേന്ദ്രം ഇത് സംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പുരുഷനും സ്ത്രീയും അവരുടെ മക്കളും അടങ്ങിയതാണ് ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പം. ഭാര്യ, ഭര്‍ത്താവ്, അവരുടെ കുട്ടികള്‍ എന്ന നിലയിലുള്ള ഇന്ത്യന്‍ ആശയങ്ങളുമായി സ്വവര്‍ഗ വിവാഹം യോജിച്ചു പോകുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

നിയമത്തിലും പ്രത്യേകാവകാശങ്ങളിലും അനന്തരഫലങ്ങളുണ്ടാക്കുന്ന മനുഷ്യബന്ധങ്ങള്‍ക്ക് സാധുത നല്‍കുന്നതും ‘അവകാശങ്ങള്‍ നല്‍കുന്ന ഒരു നിയമനിര്‍മ്മാണ പ്രവര്‍ത്തനമാണ് വിവാഹമെന്നും അത് ഒരിക്കലും ജുഡീഷ്യല്‍ വിധിന്യായത്തിന്റെ വിഷയമാകാന്‍ കഴിയില്ല’ എന്നും സത്യവാങ്മൂലം പറയുന്നു.

സമൂഹത്തില്‍ പലതരത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടാകാമെങ്കിലും, വിവാഹത്തിന്റെ നിയമപരമായ സാധുത ഭിന്നലിംഗ ബന്ധങ്ങള്‍ക്കുള്ളതാണെന്നും ഇത് നിലനിര്‍ത്തുന്നതില്‍ ഭരണകൂടത്തിന് നിയമപരമായ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലുള്ള നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശം ‘ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹബന്ധത്തിന്റെ നിയമപരമായ ബന്ധം അംഗീകരിക്കുന്നതില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു, അത് ഭാര്യാഭര്‍ത്താക്കന്മാരായി പ്രതിനിധീകരിക്കുന്നു.’

”ഈ പ്രത്യേക മനുഷ്യബന്ധം, അതിന്റെ ഇന്നത്തെ രൂപത്തില്‍, അതായത് ഒരു പുരുഷന്റെയും സ്ത്രീയുടെയും പ്രതിജ്ഞ, നിയമപരമായും മതപരമായും സാമൂഹികമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ മാനുഷിക ബന്ധത്തിന്റെ ഏതെങ്കിലും അംഗീകൃത വ്യതിയാനം യോഗ്യതയുള്ള നിയമനിര്‍മ്മാണ സഭയുടെ മുമ്പാകെ മാത്രമേ സംഭവിക്കൂ’, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ക്രിമിനല്‍ ചെയ്തിട്ടില്ലെങ്കിലും, രാജ്യത്തെ നിയമങ്ങള്‍ പ്രകാരം സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം ലഭിക്കാനുള്ള മൗലികാവകാശം ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Centre opposes same sex marriages supreme court