ന്യൂഡൽഹി: പാൻ കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍. വ്യാജ പാൻകാർഡുകൾ തടയാൻ ആധാർ അത്യാവശ്യമാണെന്ന് കേന്ദ്രം പരമോന്നത കോടതിയെ അറിയിച്ചു. പാൻ കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമാക്കിയതിനെതിരെയുള്ള ഹര്‍ജിയില്‍ വാദം കേൾക്കുന്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ആധാർ സുരക്ഷിതവും ശക്തവുമാണെന്നും ഇത് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ നിർമിതികളുടെ വ്യാപനം തടയാൻ കഴിയുമെന്നും സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. 113.7 കോടി ജനങ്ങൾക്ക് ആധാർ അനുവദിച്ചതിൽ വ്യാജനിർമിതിയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റോത്തഗി വാദിച്ചു. വ്യാാജമായി നിര്‍മ്മിച്ച 10 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയത് എന്തിനാണെന്നു സുപ്രീം കോടതി നേരത്തേ ചോദിച്ചിരുന്നു. ആധാർ കാർഡ് നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാൻ കാർഡ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് ഏതു സാഹചര്യത്തിലാണെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ഇതിന് മറുപടിയാണ് കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചത്.