ന്യൂഡൽഹി: പ്രതിഷേധിച്ച വിദ്യാർഥികളാണ് സെർവർ റൂമിലെ സിസിടിവി തകർത്തത് എന്ന ജെഎൻയു അധികൃതരുടെ വാദം പൊളിച്ച് വിവരാവകാശ രേഖ. വൈദ്യുതി വിതരണം തടസപ്പെട്ടതിനാൽ ജനുവരി മൂന്നിന് സിസിടിവി ഓഫ് ആയിരുന്നുവെന്നാണ് വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടി.
ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി 11 വരെ ജെഎൻയു കാമ്പസിലെ നോർത്ത് / മെയിൻ ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ “തുടർച്ചയായതും പൂർണവുമായ” സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. ഇതേദിവസമാണ് മുഖംമൂടി ധാരികളായ ആളുകൾ കാമ്പസിൽ പ്രവേശിച്ച് വിദ്യാർഥികളെയും അധ്യാപകരെയും ഇരുമ്പുവടികളും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്.
ജനുവരി മൂന്നിന് ജെഎൻയുവിന്റെ പ്രധാന സെർവർ ഓഫ് ചെയ്തു. വൈദ്യുതി വിതരണം തടസപ്പെട്ടതിനാൽ അടുത്ത ദിവസം അത് നിലയ്ക്കുകയും ചെയ്തു. 2019 ഡിസംബർ 30 മുതൽ 2020 ജനുവരി എട്ട് വരെ സിസിടിവി ക്യാമറകളൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ല,” വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി വാഴ്സിറ്റി വ്യക്തമാക്കി.
ജനുവരി 17 ന് ഉച്ചയ്ക്ക് ഒരു മണിയോടെ 17 ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ തകർന്നതായും വിവരാവകാശ മറുപടിയിൽ പറയുന്നു. “2019 ഡിസംബർ 30 മുതൽ 2020 ജനുവരി 8 വരെ ബയോമെട്രിക് സംവിധാനങ്ങളൊന്നും തകർക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല,” എന്നും രേഖയിൽ പറയുന്നു.
ക്യാംപസിലും പരിസരത്തുമുള്ള സിസിടിവി ക്യാമറകളുടെ സെർവറുകൾ സിഐഎസ് ഓഫീസിൽ ഉണ്ടോയെന്നും വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചിരുന്നു. എന്നാൽ സിസിടിവി ക്യാമറകളുടെ സെർവറുകൾ ഡേറ്റ സെന്ററിലാണെന്നും സിഐഎസ് ഓഫീസിലല്ലെന്നും വാഴ്സിറ്റി വ്യക്തമാക്കി.
ജനുവരി മൂന്നിന് ഒരു കൂട്ടം വിദ്യാർത്ഥികൾ മുഖംമൂടി ധരിച്ച് സിഐഎസിൽ പ്രവേശിച്ച് വൈദ്യുതി വിതരണം നിർത്തലാക്കുകയും സെർവറുകൾ പ്രവർത്തനരഹിതമാക്കുകയും അതുവഴി സിസിടിവി ക്യാമറകൾ ബയോമെട്രിക് ഹാജർ, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ തടസപ്പെടുത്തുകയും ചെയ്തെന്ന് ജെഎൻയു അധികൃതർ പറഞ്ഞായി എഎഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ജെഎൻയു വി-സി ജഗദേശ് കുമാറും ഇത് സമ്മതിച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് നടന്ന സംഭവങ്ങളുടെ സിസിടിവി വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ ഇപ്പോൾ പാടുപെടുകയാണ്, കാരണം മണിക്കൂറുകളോളം ഡേറ്റ സെന്റർ പ്രവർത്തനരഹിതമായിരുന്നതിനാൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾ അത് കേടുവരുത്താൻ ശ്രമിച്ചു. പക്ഷെ എന്തിനാണ് അവർ മൂന്നാം തിയതിയും നാലാം തിയതിയും ഇത് ചെയ്തത്? എന്തുകൊണ്ടാണ് അവർ സെർവറുകൾ പ്രവർത്തനരഹിതമാക്കാൻ ശ്രമിച്ചത്? അഞ്ചാം തീയതി ഇത് സംഭവിക്കുമെന്ന് അവർക്ക് അറിയാമായിരുന്നോ? ” എന്നായിരുന്നു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ.