മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എന്‍സിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ). ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. കോർഡെലിയ ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഒഴിവാക്കാൻ 18 കോടി രൂപ ആവശ്യപ്പെട്ടതായി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.
കേസിലെ സാക്ഷിയായ കെ.പി.ഗോസാവി എൻസിബി ഉദ്യോഗസ്ഥനാണെന്ന പ്രതീതി എൻസിബി ഉദ്യോഗസ്ഥർ സൃഷ്ടിച്ചു. ഗോസവി വഴി പണം ആവശ്യപ്പെട്ടതെന്നും എഫ്ഐആറില്‍ പറയുന്നു. ഗോസാവിയെയും സഹായി സാൻവിൽ ഡിസൂസയെയും ആര്യൻ ഖാന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ സമീർ വാങ്കഡെ ആയിരുന്നെന്നാണ് കണ്ടെത്തല്‍.
റെയ്ഡിനിടെ ആരോപണവിധേയനായ ലഹരി മരുന്ന് വിൽപനക്കാരൻ ഉൾപ്പെടെ പതിനേഴോളം പേരുടെ പേരുകൾ വിട്ടുകളഞ്ഞെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു. സമീര്‍ വാങ്കഡെ ഉള്‍പ്പടെയുള്ള എൻസിബി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എഫ്ഐആര്‍.
സമീർ വാങ്കഡയെ കൂടാതെ എൻസിബി മുൻ എസ്പി വിശ്വ വിജയ് സിങ്, എൻസിബിയുടെ ഇന്റലിജൻസ് ഓഫിസർ ആശിഷ് രഞ്ജൻ, കെ.പി.ഗോസാവി, ഇയാളുടെ സഹായി സാൻവിൽ ഡിസൂസ എന്നിവർക്കെതിരായ എഫ്ഐആർ സമർപ്പിച്ചത്.
2021 ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലിൽ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഓഫിസർമാരുടെ സംഘം റെയ്ഡ് നടത്തിയത്. കപ്പലിൽനിന്നും ലഹരി മരുന്നു പണവും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത 17 പേരിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും ഉണ്ടായിരുന്നു.
2021 നവംബറിൽ, ആര്യൻ ഖാൻ കേസ് ഉൾപ്പെടെ ആറ് കേസുകൾ വാങ്കഡെയിൽ നിന്ന് എൻസിബി ഉന്നത ഉദ്യോഗസ്ഥർ മാറ്റി. ഈ കേസുകൾ അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, വാങ്കഡെയെ എൻസിബിയിൽ നിന്ന് മാറ്റി. അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. മറ്റ് 2 എൻസിബി ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെ പേരിൽ സർവീസിൽനിന്നു പിരിച്ചുവിട്ടു.