ന്യൂഡൽഹി: വജ്രവ്യാപാരി നീരജ് മോദിയുടെ 11,400 കോടിയുടെ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു ബാങ്ക് കൂടി തട്ടിപ്പിന് ഇരയായി. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വജ്രവ്യാപാര കന്പനിയായ ദ്വാരക സേത്ത് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ആണ് സിബിഐയെ സമീപിച്ചത്.
കമ്പനി 389.85 കോടി രൂപ വായ്പ എടുത്ത ശേഷം അടയ്ക്കാതെ മുങ്ങിയെന്നാണ് സി.ബി.ഐയ്ക്ക് പരാതി നൽകിയിരിക്കുന്നത്. സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍ ആറ് മാസം മുമ്പ് തന്നെ ബാങ്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്ന് ഇപ്പോള്‍ മാത്രമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനിക്കെതിരേയും സഭ്യ സേത്, റീത സേത്, കൃഷ്ണ കുമാര്‍ സിംഗ്, രവി സിംഗ്, കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാര്‍, ദ്വാരക ദാസ് സേത് സെസ് ഇന്കോര്പ്പറേഷന് എന്ന കമ്പനി എന്നിവയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
2007-12 കാലയളവിലാണ് കമ്പനി ലോണ്‍ എടുത്തിരിക്കുന്നത്. സ്വര്‍ണവും മറ്റ് വിലപിടിപ്പുളള കല്ലുകളും വാങ്ങാനും കയറ്റുമതി ചെയ്യാനും എന്ന് കാണിച്ചാണ് വായ്പ എടുത്തിരിക്കുന്നത്.