ഡെറാഡൂണ്‍:സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തെ തുടര്‍ന്ന് മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് മാറ്റിവെച്ചു. വിവാഹത്തിന്റെ ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധ സ്വരങ്ങളുയരുകയായിരുന്നു. ഒരു പിതാവായതിനാല്‍ ഞാന്‍ എന്റെ മകളുടെ സ്‌നേഹം മനസിലാക്കി. ഞങ്ങള്‍ വരന്റെ കുടുംബത്തോടൊപ്പം ഇരുന്ന് അവരുടെ വിവാഹം തീരുമാനിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ഞാന്‍ ഒരു ജനപ്രതിനിധിയും നഗര്‍ പാലിക (മുനിസിപ്പല്‍ കൗണ്‍സില്‍) ചെയര്‍മാനുമായതിനാല്‍ എന്റെ ഉത്തരവാദിത്തം എന്റെ ജനങ്ങളോടും കൂടിയാണ്. സന്തോഷകരവും യോജിപ്പുള്ളതുമായ അന്തരീക്ഷം നിലനില്‍ക്കാനാണ് ഈ തീരുമാനമെന്നും ബിജെപി നേതാവ് യശ്പാല്‍ ബെനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിവാഹത്തിനുള്ള ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റെയും (കോട്ദ്വാര്‍) പേരില്‍ നിരവധി പേര്‍ വെള്ളിയാഴ്ച പൗരി ഗഡ്വാളില്‍ മുദ്രാവാക്യം വിളിച്ചും കോലം കത്തിച്ചും പ്രതിഷേധ പ്രകടനം നടത്തി. വിവാഹത്തിനെതിരെ വ്യക്തിപരമായ സന്ദേശങ്ങളും ലഭിച്ചതായി ബെനം പറഞ്ഞു. മകളുടെ വിവാഹം രണ്ടോ മൂന്നോ മാസം മുമ്പാണ് നിശ്ചയിച്ചതെന്നും ആളുകള്‍ ആദ്യം തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. മെയ് 28 ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
”ഞാന്‍ എന്റെ മകളുടെ വിവാഹം ഒരു മുസ്ലീം യുവാവുമായി നിശ്ചയിച്ചു, എല്ലാവരേയും അറിയിച്ചു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടായതിനാല്‍ ഞങ്ങളുടെ മക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ളതിനാല്‍ എല്ലാവരും വിവാഹത്തിന് സമ്മതിച്ചു, എന്നാല്‍ ഇപ്പോള്‍ സാഹചര്യം വിവാഹത്തിന് അനുകൂലമല്ല. അത് മനസ്സില്‍ വെച്ചാണ് മെയ് 26 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ മാറ്റിവെക്കുന്നത് ” പൗരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ യശ്പാല്‍ ബെനം ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹത്തിനായി ക്ഷണക്കത്ത് പ്രസിദ്ധീകരിക്കരുതെന്ന് ആളുകള്‍ പറഞ്ഞു, പക്ഷേ ഞാന്‍ ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചില്ല. എന്നിരുന്നാലും, കാര്‍ഡ് വൈറലാകുകയും നിരവധി സംഘടനകള്‍ എനിക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും വിഷയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു, ” യശ്പാല്‍ ബെനം പറഞ്ഞു. പൊലീസ് സംരക്ഷണത്തില്‍ വിവാഹം നടക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ സമയത്ത് ഞങ്ങളെ പൂര്‍ണ്ണമായി പിന്തുണച്ചതിനാല്‍ വരന്റെ കുടുംബത്തിന് നന്ദി പറയുന്നു, വിഷയം ശ്രദ്ധിച്ചതിന് പൊലീസിനും ജില്ലാ ഭരണകൂടത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
യശ്പാല്‍ ബനം മുമ്പ് കോണ്‍ഗ്രസിലായിരുന്നെങ്കിലും ഒരു പതിറ്റാണ്ട് മുമ്പ് പാര്‍ട്ടി വിട്ടിരുന്നു. 2007ല്‍ പൗരി അസംബ്ലി മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ തിരത് സിംഗ് റാവത്തിനെ പരാജയപ്പെടുത്തി സ്വതന്ത്ര എംഎല്‍എയായിട്ടുണ്ട്. എന്നാല്‍ വിജയത്തില്‍ അഭിപ്രായം തേടിയുള്ള കോളുകളോടും സന്ദേശങ്ങളോടും യശ്പാല്‍ പ്രതികരിച്ചില്ല. ബെനാമിന്റെ മകള്‍ ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയതാണ് മുസ്ലീം യുവാവുമായി പരിചയപ്പെടുന്നത്.
വിഷയത്തില്‍ ഉത്തരാഖണ്ഡ് ബിജെപി മീഡിയ ഇന്‍ചാര്‍ജ് മന്‍വീര്‍ ചൗഹാനെ ബന്ധപ്പെട്ടപ്പോള്‍, ഇത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ഞങ്ങള്‍ ഇടപെടില്ലെന്നും പറഞ്ഞു. എന്നിരുന്നാലും, ആരെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ അല്ലെങ്കില്‍ നമ്മുടെ പെണ്‍മക്കളെ മതം മാറ്റാന്‍ പ്രലോഭിപ്പിച്ച് അവരെ തീവ്രവാദികളാക്കുകയോ ചെയ്താല്‍ ഞങ്ങള്‍ അതിന് എതിരാണ് എന്നതാണ് ബിജെപിയുടെ പ്രത്യയശാസ്ത്രം. അദ്ദേഹം പറഞ്ഞു.
വിഷയം മനസിലാക്കി യശ്പാല്‍ ബെനാമിനെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കരണ്‍ മഹാര പറഞ്ഞു. ”ഇത് ആരുടെയെങ്കിലും വ്യക്തിപരമായ കാര്യമാണെന്ന് ബിജെപി മുതിര്‍ന്ന നേതാക്കള്‍ പറയുന്നുണ്ടെങ്കിലും, ബെനാമിനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അവര്‍ പറയണം… അവര്‍ മറിച്ചാണ് കാണിക്കാന്‍ ശ്രമിക്കുന്നത്, പക്ഷേ ബിജെപി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നു എന്നതാണ് സത്യം.” കരണ്‍ മഹാര പറഞ്ഞു