/indian-express-malayalam/media/media_files/uploads/2023/09/india-canada.jpg)
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കാനഡയുടെ ആരോപണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ അവരുടെ 42 കുടുംബാംഗങ്ങളും കാനഡിയയില്‍ തിരിച്ചെത്തി. ഇന്ത്യയില്‍നിലവില്‍ 21 നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണെന്നും മെലാനി ജോളി പറഞ്ഞു. നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്കെതിരാണ്. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ജൂണില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ (45) കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരും തമ്മിലുള്ള ബന്ധത്തിന്റെ വിശ്വസനീയമായ തെളിവുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതിന് പിന്നാലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാന്‍ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
നയതന്ത്രജ്ഞര്‍ തിരിച്ച് പോയില്ലെങ്കില്‍ വെള്ളിയാഴ്ചയോടെ അവരുടെ ഔദ്യോഗിക പദവി ഏകപക്ഷീയമായി റദ്ദാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മെലാനി ജോളി പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ നീക്കം യുക്തിരഹിതവും അത്യപൂര്‍വ്വവുമാണെന്നും നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് പറയുന്ന വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും അവര്‍ പറഞ്ഞു. നമ്മുടെ നയതന്ത്രജ്ഞരുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ നടപടികള്‍ കണക്കിലെടുത്ത്, അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സുരക്ഷിതമായി തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കിയെന്ന് കാനഡ വിദേശകാര്യ മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.