/indian-express-malayalam/media/media_files/uploads/2017/09/pm-modi.jpg)
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഞായറാഴ്ച നടക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ അന്നേ ദിവസം 10 മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. രാഷ്ട്രപതി റാം നാഥ് കോവിന്ദ് മന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകും. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നടക്കുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണിത്.
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചില കേന്ദ്രമന്ത്രിമാരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്ത്, കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പിനു നേതൃത്വം നൽകാൻ കേന്ദ്ര മന്ത്രിമാരിൽ ചിലരെയാണ് ചുതലപ്പെടുത്തിയിരിക്കുന്നത്. അവർ മന്ത്രിസ്ഥാനം രാജിവച്ച് പാർട്ടി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കണമെന്നായിരുന്നു ഷാ ആവശ്യപ്പെട്ടതെന്നാണ് വിവരം. അതിനാൽതന്നെ ഞായറാഴ്ചത്തെ മന്ത്രിസഭാ പുനഃസംഘടനയിൽ ഈ സംസ്ഥാനങ്ങളിൽനിന്നുളള മന്ത്രിമാരും ഉണ്ടാകും.
രാജീവ് പ്രതാപ് റൂഡ, സഞ്ജീവ് കുമാർ ബല്യാൻ, ഫാഗൻ സിങ് കുലസ്തെ, മഹേന്ദ്ര നാഥ് പാണ്ഡ്യെ എന്നീ മന്ത്രിമാർ ഇതിനോടകം രാജിവച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി ഉമാ ഭാരതിയോടും മന്ത്രിപദം രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. രാജിവയ്ക്കാൻ താൻ സന്നദ്ധനാണെന്നും എന്നാൽ തന്നോട് കാത്തിരിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും റെയിൽവേ മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
നിലവിൽ കേന്ദ്ര മന്ത്രി സഭയിൽ മൂന്നു മന്ത്രി സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഗോവ മുഖ്യമന്ത്രിയാകാൻ മനോഹർ പരീക്കർ പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ധനമന്ത്രിയായ അരുൺ ജെയ്റ്റ്‌ലിയാണ് ആ വകുപ്പും കൂടി ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. വനം പരിസ്ഥിതി മന്ത്രിയായിരുന്ന അനിൽ മാധവ് ദവേയുടെ മരണത്തത്തുടർന്ന് ഈ വകുപ്പ് ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ.ഹർഷവർധനെ ഏൽപ്പിച്ചിരിക്കുകയാണ്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി ആയതിനെ തുടർന്ന് അദ്ദേഹഹം കൈകാര്യം ചെയ്തിരുന്ന നഗരവികസനം നരേന്ദ്ര സിങ് തോമറിനും വാർത്താവിതരണ പ്രക്ഷേപണം സ്മൃതി ഇറാനിക്കുമാണ് അധിക ചുമതലകളായി നൽകിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.