/indian-express-malayalam/media/media_files/uploads/2021/09/Telecom.jpg)
ന്യൂഡല്‍ഹി: ടെലികോം കമ്പനികളുടെ സ്‌പെക്ട്രം കുടിശിക അടയ്ക്കാൻ നാലു വര്‍ഷത്തെ മൊറട്ടോറിയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബുദ്ധിമുട്ടുന്ന മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായാണ് ഈ തീരുമാനം. ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി വകുപ്പ് അശ്വിനി വൈഷ്ണവ് പറഞ്ഞു.
മുന്‍നിര ടെലികോം കമ്പനികളായ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് ആശ്വാസം നല്‍കുന്നതിനാണ് മൊറോട്ടാറിയം നീക്കം. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആര്‍) ഇനത്തില്‍ ആയിരക്കണക്കിനു കോടികളുടെ കുടിശികയാണു ടെലികോം കമ്പനികള്‍ സര്‍ക്കാരിനു നല്‍കാനുള്ളത്. ബിര്‍ള വോഡഫോണ്‍ ഐഡിയ (വിഐ) ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള കുമാര്‍ മംഗലം ബിര്‍ളയുടെ രാജിയെത്തുടര്‍ന്നാണു സര്‍ക്കാര്‍ തീരുമാനം. ശതകോടീശ്വരനായ കുമാര്‍ മംഗലം ഓഗസ്റ്റ് നാലിനാണു രാജിവച്ചത്.
വോഡഫോണ്‍ ഐഡിയയിലെ തന്റെ മുഴുവന്‍ ഓഹരിയും കൈമാറാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് കുമാര്‍ മംഗലം ബിര്‍ള രാജിക്ക് മുൻപ് അറിയിച്ചിരുന്നു.
വിവിധ നിക്ഷേപകരില്‍ നിന്ന് 25,000 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും, മൂന്നു കമ്പനികളെ ടെലികോം വിപണിയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിന് ആഗ്രഹമുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആഗ്രഹിക്കുന്നതായി വി ചെയര്‍മാനായ ബിര്‍ള കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്‌ക്കെഴുതിയ കത്തില്‍ പറഞ്ഞു. ജൂണ്‍ ഏഴിനാണു കത്തെഴുതിയത്.
''ഈ ധനസമാഹരണത്തില്‍ സജീവമായി പങ്കെടുക്കാന്‍, സാധ്യതയുള്ള വിദേശ നിക്ഷേപകര്‍ (കൂടുതലും ചൈനക്കാരല്ലാത്തവര്‍. ഞങ്ങള്‍ ഇതുവരെ ഏതെങ്കിലും ചൈനീസ് നിക്ഷേപകരെ സമീപിച്ചിട്ടില്ല) ടെലികോം വിപണിയില്‍ മൂന്നു കമ്പനികള്‍ എന്ന വ്യക്തമായ സര്‍ക്കാര്‍ ലക്ഷ്യം (അതിന്റെ പൊതു നിലപാടിന് അനുസൃതമായി) ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) ബാധ്യത സംബന്ധിച്ച വ്യക്തത, സ്‌പെക്ട്രം പേയ്മെന്റുകള്‍ക്കു മതിയായ മൊറട്ടോറിയം, സേവന ചെലവിനു മുകളിലുള്ള അടിസ്ഥാന വിലനിര്‍ണയം തുടങ്ങിയ ദീര്‍ഘകാല അഭ്യര്‍ഥനകള്‍ സംബന്ധിച്ച ക്രിയാത്മക നടപടികളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നു,'' എന്നാണ് ബിര്‍ള കത്തില്‍ പറഞ്ഞത്.
AlsoRead: നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി പൂണെ കോടതി
എജിആറിന്റെ നിര്‍വചനം യുക്തിസഹമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ടെലികോം മേഖല സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കവെ അശ്വനി വൈഷ്ണവ് പറഞ്ഞു. എജിആറിനു കീഴിലുള്ള ടെലികോം ഇതര വരുമാനം ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടെലികോം മേഖലയില്‍ ഒമ്പത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം മന്ത്രിസഭ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു. ഈ നടപടികള്‍ വ്യവസായത്തിലെ ചില കമ്പനികള്‍ നേരിടുന്ന പണമൊഴുക്ക് ആശങ്കകള്‍ ലഘൂകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാഹന മേഖലയ്ക്കായുള്ള പുതുക്കിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. വാഹന-വാഹനഘടക വ്യവസായത്തിനായുള്ള പിഎല്‍ഐ പദ്ധതി വിഹിതം കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രഖ്യാപിച്ച 57,042 കോടി രൂപയില്‍നിന്ന് 25,929 കോടി രൂപയായി കുറച്ചു. 120 കോടി രൂപ ഡ്രോണ്‍ വ്യവസായത്തിനും വകയിരുത്തും.
പിഎല്‍ഐ പദ്ധതി വാഹന, വാഹന ഘടക വ്യവസായം 42,500 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപത്തിലേക്ക് നയിക്കും, 2.3 ലക്ഷം കോടിയിലധികം രൂപയുടെ ഉത്പാദന വര്‍ധനവും 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഡ്രോണ്‍ പദ്ധതി മൂന്നു വര്‍ഷം കൊണ്ടം 5,000 കോടി രൂപയുടെ നിക്ഷേപത്തിലേക്കു നയിക്കും. വില്‍പ്പനയില്‍ 1500 കോടി രൂപയുടെ വര്‍ധനവിനും 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us