ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും മൊബൈൽ ഫോൺ കണക്ഷനും ഇനിമുതൽ ആധാർ നിർബന്ധമല്ല. ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് തിങ്കളാഴ്ച ചേർന്ന കാബിനറ്റ് യോഗം അംഗീകാരം നൽകി. സെപ്റ്റംബർ 26ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനങ്ങള്‍ക്കു സേവനം നൽകാന്‍ ആധാര്‍ നമ്പര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ബാങ്കുകള്‍ക്കോ സ്വകാര്യ ഏജന്‍സികള്‍ക്കോ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല. സ്കൂളുകള്‍, യുജിസി, നീറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിലും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
ടെലഗ്രാഫ് ആക്ടിലും പ്രിവൺഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിലുമാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ നിയമ നിർമ്മാണത്തിലൂടെ ആധാർ വിവരങ്ങൾ നൽകാതെ തന്നെ ഉപഭോക്താക്കൾക്ക് സിം എടുക്കാൻ സാധിക്കും. അതുപോലെ തന്നെ ബാങ്ക് അക്കൗണ്ട് എടുക്കുമ്പോൾ കെവൈസി ഓപ്ഷനിൽ ചേർക്കാൻ വേണമെങ്കിൽ മാത്രം ആധാർ നമ്പർ നൽകിയാൽ മതിയാകും.
സെപ്റ്റംബർ 26ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ജനങ്ങള്‍ക്കു സേവനം നൽകാന്‍ ആധാര്‍ നമ്പര്‍ നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.