ന്യൂഡല്‍ഹി: ആഘോഷങ്ങളും ആരവങ്ങളുമായി രാജ്യം പുതുവര്‍ഷത്തെ വരവേറ്റിരിക്കുകയാണ്. 2020 ലേക്ക് കടക്കുമ്പോഴും രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. രാജ്യതലസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങള്‍ നടന്നെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചുള്ള യുവാക്കളുടെ പ്രകടനം ശ്രദ്ധനേടി.
Read Also: ട്വന്റി 20 ഗംഭീരമാകട്ടെ; കോഹ്‌ലിയെ ചേര്‍ത്തുപിടിച്ച് അനുഷ്‌ക പറയുന്നു
ദക്ഷിണ ഡല്‍ഹിയിലെ ഷഹീന്‍ ഭാഗില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന് യുവാക്കളാണ് പങ്കെടുത്തത്. കനത്ത മഞ്ഞിനെ വകവയ്ക്കാതെ നിരവധിപേര്‍ ഷഹീന്‍ ഭാഗിലേക്ക് എത്തി. പ്രതിഷേധത്തില്‍ അണിചേര്‍ന്നവരില്‍ കൂടുതലും സ്ത്രീകളാണ്. കൈക്കുഞ്ഞുങ്ങളുമായാണ് പല വനിതകളും പ്രതിഷേധത്തിനെത്തിയത്. അസഹ്യമായ തണുപ്പുള്ളതിനാല്‍ പുതപ്പുകളും അവര്‍ കയ്യില്‍ കരുതിയിരുന്നു. ഷഹീന്‍ ഭാഗില്‍ ഒത്തുകൂടിയവര്‍ പ്രതിഷേധസൂചകമായി ദേശീയഗാനം ആലപിച്ചാണ് പുതുവര്‍ഷത്തെ എതിരേറ്റത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പലയിടത്തായി പ്രതിഷേധം തുടരുകയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി ഇന്ന് എറണാകുളത്ത് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ റാലി നടക്കും. പ്രമുഖ നേതാക്കൾ അണിനിരക്കുന്ന മഹാസമ്മേളനവും ഉണ്ടാകും.
മുസ്‌ലിം വിഭാഗത്തിനെതിരായ നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി കോഴിക്കോട് ഇന്ന് ലോങ് മാർച്ച് നടക്കുന്നുണ്ട്. സിനിമാരംഗത്തു നിന്നുള്ളവരും പ്രതിഷേധങ്ങളിൽ പങ്കെടുക്കും.