ബെംഗളൂര്‍: മംഗളൂരിലെ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം കേരളത്തില്‍ നിന്നുള്ളവരാണെന്ന് കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണ് മംഗളൂരുവില്‍ അക്രമങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ബസവരാജ് പറഞ്ഞു.
“പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നു വന്നവര്‍ പൊലീസ് സ്റ്റേഷന് തീയിടാനും പൊതുമുതല്‍ നശിപ്പിക്കാനും ശ്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു. അങ്ങനെയാണ് വെടിവയ്‌പ്പുണ്ടായത്. കേരളത്തില്‍ നിന്നുവന്ന ചിലര്‍ മംഗളൂരുവില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയും അക്രമം സൃഷ്ടിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും.” ബസവരാജ് ബൊമ്മയ്യ പറഞ്ഞു.
Read Also: പൗരത്വ ഭേദഗതി നിയമം: തെരുവിലിറങ്ങി പ്രതിഷേധിച്ച് പാര്‍വതിയും
അതേസമയം, ദക്ഷിണ കര്‍ണാടകയിലും മംഗളൂരുവിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ 48 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സൗകര്യം റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്‌പ്പിലാണ് മംഗളൂരുവിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. രാത്രി ഏറെ വെെകിയാണ് രണ്ട് പേർ കൊല്ലപ്പെട്ട വിവരം പൊലീസ് പുറത്തുവിടുന്നത്. ഉത്തർപ്രദേശിലും പൊലീസ് വെടിവയ്‌പ്പിനെ തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മംഗളൂരുവിലെ പ്രതിഷേധങ്ങളെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദേശമുണ്ട്. കേരളത്തിലെ വടക്കന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.