ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തലസ്ഥാനത്ത് കൂടുതൽ ശക്തമാവുകയാണ്. അതിനിടയിൽ പ്രധാന പ്രതിഷേധ കേന്ദ്രമായ ജാമിയ മിലിയ ക്യാമ്പസിനുള്ളിൽ കടന്നു. പ്രതിഷേധകാർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഞായറാഴ്ച വൈകീട്ടോടെയാണ് പൊലീസ് ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസവും പൊലീസ് ക്യാമ്പസിനുള്ളിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചിരുന്നു.
വൈകിട്ട് സരായി ജുലൈന മഥുര റോഡുകളിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കു ശേഷമാണ് പൊലീസ് ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളിൽ ജാമിയ മില്ലിയ വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു. ജാമിയ മിലിയയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് വിദ്യാർഥികള്‍ മാര്‍ച്ച് നിശ്ചയിച്ചിരുന്നു. പ്രതിഷേധത്തിന് നേരെ പൊലിസ് നടത്തിയ ലാത്തിച്ചാർജ്ജിൽ നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
സരായി ജുലൈന മഥുര റോഡിൽ രണ്ട് ബസുകൾ അഗ്നിക്ക് ഇരയക്കി. കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം ഒന്നിലധികം മറ്റു വാഹനങ്ങളും അഗ്നിക്ക് ഇരയാക്കിയിട്ടുണ്ട്.
Also Read: പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം പുകയുന്നു, മരണസംഖ്യ നാലായി
അതേസമയം സ്ഥലത്തേക്ക് എത്തിയ അഗ്നി ശമന സേനയുടെ വാഹനം ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ തടഞ്ഞുവെന്നും തകർത്തുവെന്നും ഡൽഹി ഫയർ സർവീസും അറിയിച്ചു. സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. ഡൽഹിയിലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിൽ അക്രമം അരങ്ങേറി, ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
എന്നാൽ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് അക്രമ സംഭവങ്ങളിൽ പങ്കില്ലെന്നാണ് വിദ്യാർഥി നേതാക്കളും സംഘടനകളും പറയുന്നത്. സമാധാനപരമായാണ് തങ്ങൾ സമരം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. സർവകലാശാല ക്യാമ്പസിന് അകത്തു തന്നെയാണ് ഇവരുടെ
പ്രതിഷേധം ശക്തമായി തുടരുന്നതും.
Also Read: മതപരമായ ഭിന്നിപ്പിന് ഇടയാക്കും; 17ന് ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ സിപിഎം
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായതോടെ ഇതുവരെ നാല് പേരാണ് അസമില്‍ കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരാള്‍ കൂടി ഇന്ന് മരിച്ചു. വ്യാഴാഴ്ച രണ്ടുപേരും ശനിയാഴ്ച ഒരാളും അസമില്‍ കൊല്ലപ്പെട്ടിരുന്നു. നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. അസം ജനതയുടെ എല്ലാ അവകാശങ്ങളും പാലിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിൽ പ്രതിഷേധം ആളികത്തുകയാണ്. പ്രതിഷേധവുമായി നിരവധിപേർ തെരുവിലറങ്ങി. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും മടിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണം മുഖ്യമന്ത്രി മമത ബാനർജിയാണെന്നും ബിജെപി പറയുന്നു. അതേസമയം, രാജ്യത്തെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍
പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് അസമില്‍ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീട്ടിയിട്ടുണ്ട്. ഡിസംബർ 16 വരെ അസമില്‍ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുതലാണ് അസമില്‍ ഇന്റർനെറ്റ് നിരോധനം ആരംഭിച്ചത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.