ശ്രീനഗർ: ബുദ്ഗാം ലോകസഭാ മണ്ഡലത്തിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് വെറും 6.5 ശതമാനം മാത്രം. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. ആറ് പൗരന്മാരുടെ മരണത്തിനു കാരണമായ സംഘർഷം നിറഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് പോളിങ് ശതമാനം ഇത്ര കുറവ് രേഖപ്പെടുത്തിയതെന്ന് പ്രാഥമിക റിപ്പോർട്ട്. ശ്രീനഗറിലെ ബുദ്ഗാമില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബുകളും കല്ലേറും ഉണ്ടായി. തിരഞ്ഞെടുപ്പില്‍ തെരുവുകള്‍ മുഴുവനും പട്ടാളത്തിന്റെ നിയന്ത്രണത്തിലായിരുന്നു.
ബുദ്ഗാമിലെ പോളിംഗ് സ്റ്റേഷനിലേക്ക് നൂറുകണക്കിനു പ്രതിഷേധക്കാര്‍ കയറിചെല്ലുകയും പോളിങ് ബൂത്ത് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ കൂടി നില്‍ക്കുന്ന ജനങ്ങളോട് പിരിയാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുരക്ഷാ സൈന്യം ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തു. പിന്നീട് പിരിയാത്ത ജനക്കൂട്ടത്തിനു നേരെ നടന്ന വെടിവെപ്പില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. അവരില്‍ രണ്ടുപേര്‍ പിന്നീട് മരണത്തിന് കീഴടങ്ങി.
മറ്റൊരു സംഭവത്തില്‍, രത്ക്ഷുണ ബീര്‍വാഹ് പ്രദേശത്ത് കല്ലെറിയുന്ന ജനക്കൂട്ടത്തിനു നേരെ സുരക്ഷാഭടന്മാര്‍ വെടിയുതിര്‍ത്തതില്‍ നിസ്സാര്‍ അഹമദ് എന്നൊരാള്‍ മരിക്കുകയുണ്ടായി.
ദല്‍വാന്‍ ഗ്രാമത്തില്‍ പോളിംഗ് സ്റ്റേഷന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ജനകൂട്ടത്തിനു നേരെ സുരക്ഷാഭടന്മാര്‍ ഉതിര്‍ത്ത വെടി ഇലക്ട്രോണിക വോടിംഗ് മെഷീനു കേടുപാടുകള്‍ വരുത്തി. തുടര്‍ന്ന് സ്റ്റേഷനിലെ വോടെട്ടുപ്പ് നിര്‍ത്തിവെക്കേണ്ടി വന്നു. “പോളിംഗ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് വെടി വച്ചതെന്ന് ” ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശ്രീനഗറിലെ ബുദ്ഗാം മണ്ഡലത്തില്‍ കുറഞ്ഞത് 261,397 പേരാണ് വോട്ട് അവകാശമുളളവർ. തിരഞ്ഞെടുപ്പിനായി 1,559 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുള്ളയടക്കം ഒമ്പതുപേരാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
കഴിഞ്ഞവര്‍ഷം കശ്മീരില്‍ അരങ്ങേറിയതായ അനിഷ്ടസംഭവങ്ങളില്‍ പ്രതീഷേധിച്ചു സ്ഥാനമൊഴിഞ്ഞ താരിക് കര്‍റയുടെ ഒഴിവിലാണ് ബുദ്ഗാമില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം ഉണ്ടായിരുന്നു.