ബ്രസീലിൽ തടാകത്തിലെ വിനോദസഞ്ചാര ബോട്ടുകളിലേക്ക് പാറയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് പത്ത് പേർ മരിച്ചു. രാജ്യത്തിന്റെ തെക്ക്-കിഴക്കൻ മേഖലയിലുണ്ടായ അപകടത്തിൽ മറ്റ് മൂന്ന് പേരെ കാണാതാവുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബോട്ടിനു മുകളിലേക്ക് പാറയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നതിന്റെ വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. പാറയുടെ ഭാഗം വേർപെട്ട് ബോട്ടുകൾക്ക് മേൽ വീഴുന്നത് ഈ വീഡിയോയിൽ കാണാം.
“ആ കഷണം വീഴും,” എന്ന് ഒരു സ്ത്രീ പറയുന്നത് അപകടത്തിന്റെ വീഡിയോയിൽ കേൾക്കാം. പാറക്കെട്ടുകൾ ബോട്ടുകളിലേക്ക് വീഴുന്നതിനുമുമ്പ് “അവിടെ നിന്ന് പോകൂ” എന്ന് മറ്റൊരാൾ മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കാണാം.
ബോട്ടുകളിൽ ഒരെണ്ണമെങ്കിലും മുങ്ങിയതായി വീഡിയോയിൽ കാണുന്നുണ്ട്. മറ്റ് ബോട്ടുകൾ മുങ്ങാതെ രക്ഷപ്പെടുകയും ചെയ്തു.
പ്രാദേശിക സമയം 11:00 നായിരുന്നു അപകടം. മിനസ് ഗെറൈസ് സംസ്ഥാനത്ത് ദിവസങ്ങളായി പെയ്ത മഴയെ തുടർന്നാണ് പാറ അടർന്ന് വീണതെന്നാണ് വിവരം.
മുങ്ങൽ വിദഗ്ധരും ഹെലികോപ്ടറുകളും രക്ഷപ്പെട്ടവർക്കായി വെള്ളത്തിൽ തിരച്ചിൽ നടത്തുകയാണ്.
Also Read: ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പൽ പുതിയ ഘട്ടം പരീക്ഷണങ്ങളിലേക്ക്