ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും ബിജെപി വെട്രിവേല്‍ യാത്ര ആരംഭിച്ചതിനു പിന്നാലെ സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് -19 പടരുന്ന സാഹചര്യം കണക്കിലെടുത്താണു യാത്രയ്ക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് എഐഎഡിഎംകെ സര്‍ക്കാര്‍ ഇന്നലെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോവിഡ്-19 സാഹചര്യവും ജനക്കൂട്ടം ഒത്തുചേരുന്നതിനെതിരെ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. യാത്രയ്ക്കായി ബിജെപി വലിയ തയാറെടുപ്പുകള്‍ നടത്തിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
ഇന്ന് തിരുത്തണിയില്‍നിന്ന് ആരംഭിച്ച് ഡിസംബര്‍ ആറിനു തിരുച്ചെന്തൂരില്‍ സമാപിക്കുന്ന തരത്തിലാണു ബിജെപി വെട്രിവേല്‍ യാത്ര പ്രഖ്യാപിച്ചത്. മേയില്‍ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ലക്ഷ്യമിട്ടാണ്, മുരുകനെ ഉയര്‍ത്തിക്കാട്ടുന്ന യാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചത്. പഴനി, സ്വാമി മല, പഴമുതിര്‍ചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വെട്രിവേല്‍ യാത്ര രഥയാത്ര മാതൃകയിലാണു ആവിഷ്കരിച്ചത്.
സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗത്തിനുള്ള ഭീഷണി കണക്കിലെടുത്ത് യാത്രയ്ക്ക് അനുമതി നിഷേധിച്ചതായും നിയമം ലംഘിച്ചാല്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ വ്യക്തമാക്കിയിരുന്നു. ജനതാല്പ്പര്യത്തിനുവേണ്ടി യാത്ര റദ്ദാക്കണമെന്ന് അദ്ദേഹം ബിജെപിയെ ഉപദേശിക്കുകയും ചെയ്തു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ബിജെപി യാത്രയുമായി മുന്നോട്ടുപോയത്.
മുരുകന്റെ ആയുധായ വേല് കൈയില്‍പിടിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന് യാത്ര ആരംഭിക്കാനായി ഇന്ന് ഉച്ചയ്ക്കുശേഷം തിരുത്തണിയിലേക്കു പുറപ്പെട്ടത്.
ദേശീയ സെക്രട്ടറി സിടി രവി, മുതിര്‍ന്ന നേതാവ് എച്ച് രാജ ഉള്‍പ്പെടെയുളള നേതാക്കള്‍ ഇന്ന് എല്‍ മുരുകന്റെ വീട്ടില്‍ ചര്‍ച്ച നടത്തിയ ശേഷം തിരുത്തണിയിലേക്കു പോകാന്‍ തീരുമാനിക്കുകയായിരുന്നു.ആരാധന നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും തിരുത്തണിയിലേക്കു പോകുമെന്നുമാണു മുരുകന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
യാത്ര തടഞ്ഞാല്‍ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മുന്‍ ദേശീയ സെക്രട്ടറിയായിരുന്ന രാജ മുന്നറിയിപ്പ് നല്കി. യാത്രയ്ക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍ കോവിഡ് സാഹചര്യത്തില്‍ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാന്‍ അനുമതി നല്‍കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.
നഗരത്തിന്റെ പ്രാന്തപ്രദേശമായ നസറത്ത്പേട്ടയില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. തിരുത്തണിയിലേക്ക് പോകാന്‍ അഞ്ച് വാഹനങ്ങള്‍ക്കു മാത്രമാണ് പൊലീസ് അനുമതി നല്‍കിയത്. ബാക്കിയുള്ള പ്രവര്‍ത്തകരോട് നഗരത്തിലേക്കു മടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം, ക്രമസമാധാനനില നിരീക്ഷിക്കാന്‍ അഞ്ഞൂറോളം പൊലീസുകാരെ തിരുത്തണിയില്‍ വിന്യസിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് -19 സാഹചര്യത്തില്‍ യാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. യാത്ര പൊതുജനങ്ങള്‍ക്കു ഭീഷണിയാണെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ് തകര്‍ത്ത ദിനമായ ഡിസംബര്‍ ആറിന് യാത്ര അവസാനിപ്പിക്കാന്‍ നിശ്ചയിച്ചത് സാമുദായിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനു മാത്രമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook