ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മൂന്ന് ആഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിനുമായി ബിജെപി. ക്യാമ്പയിനിന്റെ ഭാഗമായി മോദിയുടെ ചിത്രം പതിപ്പിച്ച 14 കോടി റേഷൻ കിറ്റുകൾ വിതരണം ചെയ്യും. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മോദിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള അഞ്ച് കോടി പോസ്റ്റ്കാർഡുകൾ അയക്കുകയും 71 നദികൾ ശുചീകരിക്കുകയും ചെയ്യും. കൂടാതെ വ്യാപകമായ സോഷ്യൽ മീഡിയ ക്യാമ്പയിനും ബിജെപി സംഘടിപ്പിക്കും.
മോദിയുടെ 71 -ാം ജന്മദിനവും (സെപ്റ്റംബർ 17) ഭരണാധികാരിയായിട്ടുള്ള 20 വർഷത്തെ പൊതുജീവിതത്തിന്റെ വാർഷികാഘോഷവും (ഒക്ടോബർ 7, 2001, അദ്ദേഹം ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്) ആഘോഷിക്കുന്നതിനിടയിലെ മൂന്ന് ആഴ്ചയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനു ശേഷം നടത്തുന്ന ക്യാമ്പയിൻ വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
കോവിഡ് മൂലമുണ്ടായ മരണങ്ങളും ദുരിതങ്ങളും പല കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്. അത് മോദി സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ പോലും ബാധിച്ചിരിക്കുന്നുവെന്ന സംസാരം പാർട്ടിക്കുള്ളിൽ പോലും ഉയരുന്നുണ്ട്. അതിനിടയിലാണ് ഇത്തരമൊരു ക്യാമ്പയിനുമായി ബിജെപി വരുന്നത്.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ എല്ലാ പ്രമുഖ സാമൂഹിക ക്ഷേമ പദ്ധതികളുടെയും മിക്കവാറും എല്ലാ പ്രധാന ബിജെപി രാഷ്ട്രീയ പ്രചാരണങ്ങളുടെയും മുഖം മോദിയാണ്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ജന്മദിനം പാർട്ടി “സേവാ സപ്താഹ്” ആയാണ് ആചരിച്ചിരുന്നത്. എന്നാൽ ഈ വർഷത്തെ ക്യാമ്പയിൻ “സേവാ ഔർ സമർപ്പൻ അഭിയാൻ” എന്ന പേരിലാണ് ആചരിക്കുന്നത്. അടുത്ത വർഷം ആദ്യം നടക്കുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രണ്ടാം തരംഗത്തിൽ കനത്ത തിരിച്ചടി നേരിട്ട പാർട്ടിയെയും അണികളെയും ഊർജ്ജസ്വലമാക്കുക എന്നതാണ് ഇത്തവണത്തെ ക്യാമ്പയിനിന്റെ ലക്ഷ്യം.
രണ്ടാം തരംഗം കുറയുകയും 70 കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിനെങ്കിലും ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അത്തരമൊരു പ്രചാരണം പാർട്ടിയുടെ മുഖം മിനുക്കാൻ സഹായിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
അടുത്തിടെ നടന്ന ഒരു യോഗത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് പ്രചാരണത്തിന്റെ രൂപരേഖ പാർട്ടിയുടെ ദേശീയ ഭാരവാഹികളോടും സംസ്ഥാന ഭാരവാഹികളോടും മുതിർന്ന സംസ്ഥാന ഘടക ഭാരവാഹികളോടും വെളിപ്പെടുത്തിയത്.
അരുൺ സിങ്ങാണ് ക്യാമ്പയിനിന് മേൽനോട്ടം നൽകുക. പാർട്ടിപ്രവർത്തകരുമായി ചർച്ച ചെയ്ത ചില പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്:
- പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി ഓരോ വ്യക്തിക്കും 5 കിലോഗ്രാം റേഷൻ നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് മോദിയുടെ ചിത്രമുള്ള 14 കോടി കിറ്റുകൾ വിതരണം ചെയ്യുക.
- കോവിഡ് സമയത്തെ മോദിയുടെ സഹായത്തിന് നന്ദി പറയുന്ന “ഗരീബോൺ കാ മസിഹ മോദി ജി ഹേ ഹേ” (മോദി പാവങ്ങളുടെ മിശിഹാ ആയി) എന്ന വീഡിയോകൾ പ്രചരിപ്പിക്കുക.
- ബൂത്ത് തലത്തിൽ ജനങ്ങളെ അണിനിരത്തി 5 കോടി പോസ്റ്റ് കാർഡുകൾ ‘നന്ദി മോദിജി’ എന്ന് കുറിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് അയക്കുക.
- 71 പ്രദേശങ്ങളിൽ പുഴകൾ വൃത്തിയാക്കുക..
- വാക്സിനേഷൻ എടുക്കുന്നവർ കോവിഡ് വാക്സിനേഷന് മോദിയോട് നന്ദി പറയുന്ന വീഡിയോകൾ.
- പ്രധാനമന്ത്രിയുടെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ച് ജില്ലാ, സംസ്ഥാന തലങ്ങളിൽ വിവിധ മേഖലകളിലെ (കല, സംസ്കാരം, കായികം മുതലായവ) പ്രമുഖർ ഉൾപ്പെടുന്ന മീറ്റിംഗുകൾ/സെമിനാറുകൾ സംഘടിപ്പിക്കുക.
- പ്രാദേശിക മാധ്യമങ്ങളിൽ മോദിയുടെ ഭരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പ്രമുഖ എഴുത്തുകാരുടെ കുറിപ്പുകൾ.
- പി എം കെയറിൽ ഉൾപ്പെട്ടിട്ടുള്ള രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള രജിസ്ട്രേഷൻ ഡ്രൈവ്
മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും പാർട്ടി പ്രവർത്തകർ “സേവാ സപ്താഹ” ന്റെ ഭാഗമായി നടത്തുന്ന പരിപാടികൾക്ക് പുറമെയാണ് ഇവ നടത്തുന്നത്.
പ്രധാനമന്ത്രിയുടെ ചിത്രമുള്ള റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നത് “ഗരീബോൺ കെ മസിഹ ഹേ” എന്ന ക്യാമ്പയിൻ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് യോഗത്തിൽ സിങ് തന്റെ പാർട്ടി സഹപ്രവർത്തകരോട് പറഞ്ഞതായി പറയപ്പെടുന്നു.
മതിലിലെ പെയിന്റിംഗുകൾ മാഞ്ഞുപോകും, പക്ഷേ ഒരു റേഷൻ കിറ്റ് വീട്ടിലെത്തുമ്പോൾ, “സ്ത്രീകൾ അത് ശ്രദ്ധയോടെ സൂക്ഷിക്കും, ബിജെപി-ബിജെപി എന്നത് എല്ലായിടത്തും ദൃശ്യമാകും,” അദ്ദേഹം പറഞ്ഞു.
രണ്ടാം തരംഗം കുറഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി മന്ത്രിസഭക്ക് ഒരു മാറ്റം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആ മാറ്റം പ്രതിഫലിച്ചില്ലെന്നാണ് വിലയിരുത്തൽ. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ മന്ത്രിമാർക്കായി ബിജെപി ജന-ആശിർവാദ് യാത്ര ആരംഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ജന്മദിന ക്യാമ്പയിനും വരുന്നത്.