കൊൽക്കത്ത: അധികാരത്തിൽ വന്നാൽ പശ്ചിമബംഗാളിനെ ഗുജറാത്താക്കി മാറ്റാമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയെ തുടർന്ന് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വാക്കുതർക്കം. സംസ്ഥാനത്തെ മുൻ ഇടതുപക്ഷ ഭരണത്തെയും അതിന്റെ നേതാക്കളെയും പരാമർശിച്ചായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവന
“ബിമാൻ ബോസ്, ബുദ്ധബാബു (മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജി) തുടങ്ങിയ നേതാക്കൾ ഇവിടുത്തെ ആളുകൾ ഡോക്ടർമാരോ, എഞ്ചിനീയർമാരോ അല്ല മറിച്ച് ഗുജറാത്തിൽ ജോലി അന്വേഷിക്കുന്ന കുടിയേറ്റ തൊഴിലാളികളാണെന്ന് ഉറപ്പുവരുത്തി. ഇവിടെ സർക്കാർ രൂപീകരിച്ചുകഴിഞ്ഞാൽ ബംഗാളിനെ ഗുജറാത്താക്കി മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളിനെ ഗുജറാത്ത് ആക്കാൻ ശ്രമിക്കുന്നതായി ദിദി (മുഖ്യമന്ത്രി മമത ബാനർജി) പലപ്പോഴും ആരോപിക്കുന്നു.”
അതെ, തീർച്ചയായും. ഞങ്ങളുടെ കുട്ടികൾക്ക് ഇവിടെ ജോലി ലഭിക്കുകയും ഗുജറാത്തിലേക്ക് കുടിയേറേണ്ട അവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ ഞങ്ങൾ ബംഗാളിനെ ഗുജറാത്താക്കി മാറ്റും,” നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസത്തിൽ പ്രദേശവാസികളുമായി സംവദിച്ച ശേഷം ബിജെപി നേതാവ് പറഞ്ഞു.
ദിലീപ് ഘോഷിന്റെ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
ബിജെപി എംപിയോട് ബംഗാൾ വിട്ട് ഗുജറാത്തിൽ സ്ഥിരതാമസമാക്കണമെന്ന് മുതിർന്ന ടിഎംസി നേതാവും സംസ്ഥാന മന്ത്രിയുമായ ഫിർഹാദ് ഹക്കീം ആവശ്യപ്പെട്ടു.
“2002 ൽ ഗുജറാത്ത് കലാപത്തിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു. ബംഗാളിനെ ഗുജറാത്തിലേക്ക് മാറ്റുകയാണെങ്കിൽ ഏറ്റുമുട്ടലുകളിൽ മരിക്കുമെന്ന് ആളുകൾ ഭയപ്പെടും. അതിനാൽ ബംഗാളിനെ ഗുജറാത്ത് ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇതാണ് രബീന്ദ്രനാഥ ടാഗോറിന്റെ ബംഗാൾ, നസ്രുലിന്റെ ബംഗാൾ. ബംഗാളിന്റെ സാംസ്കാരിക പൈതൃകം നിലനിർത്തണോ അതോ ഗുജറാത്തിൽ നിന്ന് കലാപ രാഷ്ട്രീയം സ്വീകരിക്കണോ എന്ന് ആളുകൾ തീരുമാനിക്കേണ്ടതുണ്ട്,” ഹക്കീം പറഞ്ഞു.
ഗുജറാത്തിൽ അദാനിമാർക്കും അംബാനിമാർക്കും മാത്രമാണ് മുൻഗണന നൽകിയിട്ടുള്ളതെന്നും മറ്റുള്ളവർക്ക് തങ്ങളുടെ വ്യവസായങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നും ടിഎംസി നേതാവ് പറഞ്ഞു.
“നാനോ ഫാക്ടറി (ടാറ്റ മോട്ടോഴ്സ്) പോലും അവിടെ അടച്ചു. സാമുദായിക വിഭജനം ഒരിക്കലും ഒരു സമ്പദ്വ്യവസ്ഥയെ തഴച്ചുവളരാൻ സഹായിക്കില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരെ മോശമായി തകർന്നു, ജിഡിപിയിൽ നാം ബംഗ്ലാദേശിനെക്കാൾ പിന്നിലാണ്. ഇത് നാണക്കേടാണഅ . ദിലീപ് ഘോഷിന് ഗുജറാത്തിലേക്ക് പോകാം. സംസ്ഥാനത്തെ ജനങ്ങൾ ഇവിടെ സന്തുഷ്ടരാണ്,” അദ്ദേഹം പറഞ്ഞു.