റായ്പ്പൂർ: കോൺഗ്രസ് ഛത്തിസ്ഗഢ് ഭരിച്ചിരുന്നപ്പോൾ നക്സലൈറ്റുകളാണ് ഭരണം നടത്തിയിരുന്നതെന്ന് ബി ജെപി പ്രസിഡന്റ് അമിത് ഷാ ആരോപിച്ചു. മുഖ്യമന്ത്രി രമൺ സിങിന്റെ നേതൃത്ത്വത്തിലുള്ള ബിജെപി സർക്കാരാണ് തീവ്ര ഇടത് സംഘടനകളെ നിലയക്ക് നിർത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.അംബികാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ബി ജെ പി അധ്യക്ഷൻ.
കോൺഗ്രസിന്റെ നേതൃത്ത്വത്തിലുള്ള സർക്കാർ ഛത്തിസ്ഗഢിൽ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ വീണ്ടും മാവോയിസ്റ്റുകൾ അക്രമം തുടങ്ങുമെന്നും,എന്നാൽ രമൺ സിങ് അധികാരത്തിൽ വന്നാൽ ബാക്കിയുള്ള മാവോയ്സ്റ്റുകളെയും കൂടി തുരത്തുമെന്നും അമിത് ഷാ പറഞ്ഞു.
അജിത് ജോഗിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് ഭരണത്തിൽ റോഡുകൾ, പൈപ്പ്ലൈനുകൾ,വൈദ്യുതി എന്നിവ സ്ഥാപിക്കാനായില്ല.ജനങ്ങളെയും ,ആദിവാസികളെയും,ദരിദ്രരെയും സംരക്ഷിക്കുന്നതിനുള്ള നടപടികളൊന്നും സർക്കാർ കൈകൊണ്ടില്ലെന്നും ഷാ കുറ്റപ്പെടുത്തി.
“അർബൻ നക്സൽ “വിഷയവും അമിത് ഷാ പരാമർശിച്ചു. അഞ്ച് അർബൻ നക്സലുകളെയാണ് മഹാരാഷ്ട്രയിൽ നിന്നും പൊലീസ് പിടികൂടിയത്.അവരുടെ ലാപ്ടോപ്പിൽ നിന്നും മോദിയെ വധിക്കുന്നതിനാശ്യമായ ആയുധങ്ങൾ വാങ്ങിയ രേഖകൾ പൊലീസ് കണ്ടെടുത്തായും അമിത ഷാ ആരോപിച്ചു.അവർക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധിയും കൂട്ടരും മുറവിളി കൂട്ടുന്നതെന്നും അമിത് ഷാ പറഞ്ഞു.