ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടി രാഷ്ട്രീയ തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ചയ്ക്ക് പകരം പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും മോദി പറഞ്ഞു.
“രാഷ്ട്രീയ തൊട്ടുകൂടായ്മ നമ്മുടെ സംസ്കാരമല്ല, രാജ്യവും അത് നിരസിച്ചു. എന്നാൽ ഞങ്ങൾ കുടുംബവാഴ്ചയുടെ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, മറിച്ച് പ്രവർത്തകരെ ബഹുമാനിക്കുന്നുവെന്നത് ശരിയാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തെ സേവിക്കുന്നവരാണെങ്കിൽ, വിവിധ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരേയും മറ്റ് രാഷ്ട്രീയ പാർട്ടികളിലുള്ളവരേയും വിമർശകരേയുമെല്ലാം ബിജെപി അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് നേതാക്കളായ തരുൺ ഗോഗോയ്, എസ്.സി.ജാമിർ എന്നിവരെ ബിജെപി സർക്കാർ ബഹുമതികൾ നൽകി ആദരിച്ചതായി മോദി പറഞ്ഞു.
“നമുക്ക് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ ഉണ്ടായിരിക്കാം, നമ്മുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. തിരഞ്ഞെടുപ്പിൽ നമ്മുടെ എല്ലാ ശക്തിയോടെയും ഞങ്ങൾ പരസ്പരം പോരടിക്കുന്നു, എന്നാൽ ഇതിനർത്ഥം രാഷ്ട്രീയ എതിരാളികളെ ഞങ്ങൾ ബഹുമാനിക്കുന്നില്ല എന്നല്ല,” പാർട്ടി പ്രത്യയശാസ്ത്രജ്ഞനായ ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബിജെപി നേതാക്കളെയും പ്രവർത്തകരേയും അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
“ഭൂരിപക്ഷത്തിന് ഒരു ഗവൺമെന്റ് ഉണ്ടാക്കി അത് പ്രവർത്തിപ്പിക്കാൻ കഴിയും, പക്ഷേ രാജ്യം സമവായത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാരിനെ നയിക്കാനല്ല, മറിച്ച് രാജ്യത്തെ നയിക്കാനാണ് നാം ഇവിടെയുള്ളത്. പ്രണബ് മുഖർജി നമ്മുടെ പാർട്ടിയിലെ ആളായിരുന്നില്ല. വാസ്തവത്തിൽ അദ്ദേഹം ബിജെപിയുടെ വിമർശകനായിരുന്നു. മുഖർജി, ഗോഗോയി, ജാമിർ. ഈ രാഷ്ട്രീയക്കാരാരും നമ്മുടെ പ്രത്യയശാസ്ത്രത്തിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ ആയിരുന്നില്ല. പക്ഷേ, രാജ്യത്തിന് അവർ നൽകിയ സംഭാവനകളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്,” പ്രധാനമന്ത്രി പറഞ്ഞു.
Read More: അന്താരാഷ്ട്ര കോടതിയില്‍ ഇസ്രായേലിന് ഇന്ത്യയുടെ സഹായം വേണം; മൗനം പൂണ്ട് കേന്ദ്രം
നേതാജി സുഭാഷ് ചന്ദ്രബോസ്, ബി.ആർ.അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കൾക്ക് തന്റെ സർക്കാർ ആദരവും ബഹുമാനവും നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദീൻദയാൽ ഉപാധ്യായയുടെ പ്രത്യയശാസ്ത്രവും പാഠങ്ങളും, അവസാനത്തെ മനുഷ്യനെയും സേവിക്കുകയും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പഠിപ്പിച്ച കാര്യങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നും മോദി പറഞ്ഞു.
“നമ്മുടെ പ്രത്യയശാസ്ത്രം ആരംഭിക്കുന്നത് ദേശസ്‌നേഹത്തിൽ നിന്നാണ്, അത് രാജ്യത്തോടുള്ള സ്നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തിന്റെ താൽപര്യങ്ങളാൽ നയിക്കപ്പെടുന്നു. ദേശീയ താൽപര്യത്തിൽ അധിഷ്ഠിതമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഇത് നമ്മെ പഠിപ്പിക്കുന്നു. പാർട്ടിക്ക് മുമ്പു, നമുക്ക് ഒന്നാമതായി നിൽക്കുന്നത് രാഷ്ട്രമാണ്,” മോദി പറഞ്ഞു.
കോവിഡിന്റെ സമയത്ത് ബിജെപി പ്രവർത്തകർ സേവന മനോഭാവത്തോടെയാണ് ദരിദ്രർക്കായി പ്രവർത്തിച്ചതെന്നും, അല്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയം മനസ്സിൽ കണ്ടില്ലെന്നും മോദി പറഞ്ഞു. “സ്നേഹത്തിന്റെയും അനുകമ്പയുടെയും പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ച മഹാത്മ ഗാന്ധിയുടെ തത്വങ്ങളാണ് നമ്മുടെ പാർട്ടിയും സർക്കാരും ഇന്ന് പിന്തുടരുന്നത്. ബാപ്പുവിന്റെ 150-ാം ജന്മവാർഷികം നാം ആഘോഷിച്ചു, അദ്ദേഹത്തിന്റെ സന്ദേശങ്ങൾ നമ്മുടെ രാഷ്ട്രീയത്തിലും ജീവിതത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്,” മോദി പറഞ്ഞു.