/indian-express-malayalam/media/media_files/uploads/2017/02/donald-trump7591.jpg)
ട്രംപിന്റെ ഉത്തരവിനെതിരെ ഹർജിയുമായി അമേരിക്കയിലെ 22 സംസ്ഥാനങ്ങള്‍
ന്യൂയോർക്ക്: യുഎസ് മണ്ണിൽ ജനിച്ച ആർക്കും സ്വയമേവ പൗരത്വം നൽകുന്നത് ഇല്ലാതാക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം യുഎസ് ഭരണഘടന ലംഘനമെന്ന് ആരോപണം. അദ്ദേഹത്തിൻ്റെ നീക്കത്തിൽ ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേർന്ന് ഡോണൾഡ് ട്രംപിനെതിരെ കേസ് ഫയൽ ചെയ്തു.
ഇതോടെ ട്രംപ് ഭരണത്തിലെ ആദ്യത്തെ പ്രധാന കോടതി പോരാട്ടത്തിന് തുടക്കമായി. ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും കുടിയേറ്റ സംഘടനകളും ഗർഭിണിയായ സ്ത്രീയും ചേർന്ന് ആദ്യത്തെ രണ്ട് കേസുകൾ ഫയൽ ചെയ്തു.
അമ്മ നിയമവിരുദ്ധമായി രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ, പിതാവ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ അല്ലാത്തപക്ഷം അമേരിക്കയിൽ ജനിച്ച വ്യക്തികൾക്ക് സ്വയമേവ പൗരത്വത്തിന് അർഹതയില്ലെന്ന് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവ് പറയുന്നു. സ്റ്റുഡൻ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ ഉള്ള മാതാവ് നിയമാനുസൃതമാണെങ്കിലും താൽക്കാലികമായി അമേരിക്കയിലായിരുന്നവർക്കും പിതാവ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ അല്ലാത്തവർക്കും പൗരത്വം നിഷേധിക്കപ്പെടുമെന്നും പുതിയ നിയമം അനുശാസിക്കുന്നു.
യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് 2022 ജനുവരിയിൽ അമേരിക്കയിൽ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചില കണക്കുകൾ പ്രകാരം ഇപ്പോൾ 13 ദശലക്ഷം മുതൽ 14 ദശലക്ഷം വരെ കുടിയേറ്റക്കാർ ഉണ്ടെന്ന് കണക്കാക്കുന്നു. യുഎസിൽ ജനിച്ച അവരുടെ കുട്ടികൾക്ക് യുഎസ് പൗരത്വമുള്ളതായാണ് സർക്കാർ നിലവിൽ കണക്കാക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ച ഏതൊരാളും ജനനസമയത്ത് പൗരനായി കണക്കാക്കപ്പെടുന്നു എന്ന നിയമം 1868-ൽ യുഎസ് ഭരണഘടനയിൽ ചേർത്ത 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ്. എന്നാൽ നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെ യുഎസിൽ ജനിച്ച കുട്ടികൾക്ക് പൗരത്വ വ്യവസ്ഥ ബാധകമാണോ എന്ന് സുപ്രീം കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല.
ട്രംപിൻ്റെ ഉത്തരവ് അമേരിക്കയിൽ പ്രതിവർഷം ജനിക്കുന്ന 150,000-ത്തിലധികം കുട്ടികൾക്ക് പൗരത്വത്തിനുള്ള അവകാശം നിഷേധിക്കുമെന്ന് മസാച്യുസെറ്റ്‌സ് അറ്റോർണി ജനറൽ ആൻഡ്രിയ ജോയ് കാംബെൽ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങൾ എടുത്തുകളയാൻ പ്രസിഡൻ്റ് ട്രംപിന് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരന്മാരല്ലാത്ത മാതാപിതാക്കൾക്ക് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ ജനിക്കുന്ന കുട്ടികൾക്ക് യുഎസ് പൗരത്വത്തിന് അർഹതയുണ്ടെന്ന യുഎസ് സുപ്രീം കോടതിയുടെ 1898-ലെ വിധിയാണ് പരാതികളിൽ പ്രധാനമായും പരാമർശിക്കുന്നത്.
സ്വയമേവ പൗരത്വം നൽകുന്നത് സംബന്ധിച്ച ട്രംപിന്റെ നിലപാട് ഒരുപാട് ആളുകളെ ബാധിക്കുമെന്ന് ഭരണഘടനാ വിദഗ്ധനും വിർജീനിയ സർവകലാശാലയിലെ ലോ സ്കൂൾ പ്രൊഫസറുമായ സായ് കൃഷ്ണ പ്രകാശ് പറയുന്നു. ആത്യന്തികമായി പൗരത്വം സംബന്ധിക്കുന്ന നിയമങ്ങൾ കോടതികൾ തീരുമാനിക്കും, ഇത് അദ്ദേഹത്തിന് സ്വന്തമായി തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സായ് കൃഷ്ണ പ്രകാശ് വ്യക്തമാക്കി.
Read More
- അമേരിക്കയിൽ വീണ്ടും കാട്ടുതീ; 19000 പേർ കുടുങ്ങിക്കിടക്കുന്നു
- അനധികൃത കുടിയേറ്റം; അമേരിക്കയിൽ 20000ത്തോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ
- 'ഐക്യവും സഹകരണവും തുടരണം'; ട്രംപിന് ആശംസയുമായി മോദി
- അതിർത്തിയിൽ അടിയന്തരാവസ്ഥ: ട്രാൻസ്ജെൻഡേഴ്സിനെ തള്ളി; നയം വ്യക്തമാക്കി ട്രംപ്
- Donald Trump Inauguration: അമേരിക്കയുടെ 47-ാം പ്രസിഡന്റ്; ഡോണള്ഡ് ട്രംപ് അധികാരമേറ്റു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us