/indian-express-malayalam/media/media_files/2025/11/08/parliament-buliding-2025-11-08-20-39-51.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുഛേദത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ മുതൽ, സിവിൽ ആണവോർജ്ജ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്ന ആണവോര്‍ജ ബില്‍ അടക്കം, 10 സുപ്രധാന ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം പട്ടികപ്പെടുത്തി.
ഇന്ത്യയിലെ ആണവോർജ്ജത്തിന്റെ ഉപയോഗവും നിയന്ത്രണവും സംബന്ധിച്ച സുപ്രധാന നിയമമായ ആണവോര്‍ജ ബിൽ 2025 ആണ് പട്ടികയിൽ പ്രധാനം. ഇതിനു പുറമെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഓഫ് ഇന്ത്യ ബില്ലും പരിഗണനയിലുണ്ട്. സർവകലാശാലകളെയും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമാക്കാൻ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്ന് ലോക്‌സഭാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
മണിപ്പൂർ ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് ഭേദഗതി ബില്ലും സമ്മേളനത്തിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര ജിഎസ്‌ടി നിയമം ഭേദഗതി ചെയ്തതിന് അനുസൃതമായി മണിപ്പൂരിലെ ജിഎസ്‌ടി നിയമത്തിലെ വൈരുദ്ധ്യങ്ങൾ ഒഴിവാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. സെക്യൂരിറ്റീസ് മാർക്കറ്റ്സ് കോഡ് ബിൽ, ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ഭേദഗതി ബിൽ, ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ, ദേശീയപാത ഭേദഗതി ബിൽ എന്നിവയും ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ഡിസംബർ ഒന്നു മുതൽ 19 വരെയാണ് ഈ വർഷത്തെ പാർലമെന്റ് ശീതകാല സമ്മേളനം നടക്കുന്നത്. സി.പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പാർലമെന്റ് സമ്മേളനമാണ് ഇത്. രാജ്യസഭാ ചെയർമാനായി സി.പി രാധാകൃഷ്ണൻ അരങ്ങേറ്റം കുറിയ്ക്കുന്നതും ഇത്തവണത്തെ ശീതകാല സമ്മേളനത്തിലാണ്. 2025 ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെയായിരുന്നു പാർലമെന്റിന്റെ മൺസൂൺ സമ്മേളനം.
Also Read: ജി20 ഉച്ചകോടി: മയക്കുമരുന്ന്-ഭീകര ബന്ധം തകർക്കാൻ പ്രത്യേക പദ്ധതി അടക്കം നിർദേശിച്ച് പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂർ, ഉപഭോക്തൃകാര്യം, ഭക്ഷ്യ- പൊതുവിതരണം, ഗ്രാമ വികസനം, പഞ്ചായത്തീരാജ് എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഈ സമയത്ത് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഇത്തവണത്തെ പാർലമെന്ററി ശീതകാല സമ്മേളനം ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾക്ക് നിർണായകമാകും.
രാജ്യവ്യാപകമായുള്ള തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉണ്ടായെന്ന് ആരോപിക്കുന്ന വോട്ട് കൊള്ള എന്നിവ സമ്മേളനത്തിൽ പ്രതിപക്ഷം ഉയർത്തിക്കാട്ടാൻ സാധ്യതയുള്ളതായി രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. ശീതകാല സമ്മേളനം ഈ വർഷം വൈകിയാണ് പ്രഖ്യാപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us