/indian-express-malayalam/media/media_files/uploads/2019/03/snatch-cats-002.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാനക്പുരിയില്‍ സ്ത്രീയുടെ പഴ്സ് പിടിച്ചുപറിച്ച സംഭവത്തില്‍ 33കാരി അറസ്റ്റില്‍. ഇവരുടെ കൂട്ടാളിയും പൊലീസ് പിടിയിലായിട്ടുണ്ട്. ആണ്‍വേഷം ധരിച്ച് ബൈക്കിലെത്തിയാണ് യുവതി പിടിച്ചുപറി നടത്തിയത്. ഒരു സ്ത്രീയുടെ പഴ്സ് പിടിച്ചു പറിച്ച് ഇവരെ റോഡിലൂടെ ബൈക്കില്‍ വലിച്ചിഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പുരുഷനാണ് കുറ്റകൃത്യം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാനായാണ് യുവതി ആണ്‍വേഷം ധരിച്ച് എത്തിയത്. രമണ്‍ജീത് കൗര്‍ എന്ന യുവതിയാണ് പിടിയിലായത്. രമനീക് സിങ് എന്ന 24 കാരിയും അറസ്റ്റിലായിട്ടുണ്ട്. കുപ്രസിദ്ധരായ ബണ്ടി-ബബ്ലി ഗ്യാങ്ങിലെ അംഗങ്ങളാണ് ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പിടിച്ചുപറിക്ക് ഇരയായ സ്ത്രീയുടെ പഴ്സും രണ്ട് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. മാര്‍ച്ച് 8നാണ് 53കാരി അക്രമത്തിന് ഇരയായത്. ഇവര്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ പഴ്സ് തട്ടിപ്പറിച്ചത്. എന്നാല്‍ പഴ്സ് മുറുകെ പിടിച്ച സ്ത്രീയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു. എന്നാല്‍ കുറച്ച് ദൂരം കഴിഞ്ഞതോടെ സ്ത്രീ പഴ്സിൽനിന്നും പിടിവിട്ടു. മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. പ്രദേശത്തെ പുരുഷ മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് ആദ്യം അന്വേഷണം നടത്തിയത്.
സിസിടിവി പരിശോധിച്ചപ്പോഴാണ് ബൈക്കോടിച്ചയാള്‍ക്ക് സ്ത്രീയുടെ ശരീരഭാഷയാണെന്ന് അന്വേഷണ സംഘം ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് സ്ത്രീകള്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മറ്റ് സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പ്രതികളേയും തിരിച്ചറിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.