പട്‌ന: സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ഥിയുമായിരുന്ന ബിഹാറില്‍ കനയ്യ കുമാറിന്റെ ‘ജനഗണമന’ റാലിക്ക് നേരെ ആക്രമണം. കനയ്യയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ കാറുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സരാന്‍ ജില്ലയിലെ ചപ്ര മേഖലയിലാണ് കല്ലേറുണ്ടായത്. നിരവധിപ്പേര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കാറുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. വാഹന വ്യൂഹത്തിലെ രണ്ടു കാറുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കനയ്യക്ക് പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോപ മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാണ് കല്ലേറിന് പിന്നിലെന്നാണ് സൂചന. അതേസമയം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ദൃക്സാക്ഷികള്‍ ആരോപിക്കുന്നത്.
Read More: കൊറോണ: ചൈനയിൽ മരണം 300 കടന്നു; വുഹാനിൽ നിന്നുള്ള രണ്ടാമത്തെ വിമാനം പുറപ്പെട്ടു
നേരത്തെ ബ്രിട്ടീഷുകാര്‍ പിന്തുടര്‍ന്ന അതേ പാതയിലാണ് കേന്ദ്ര സര്‍ക്കാര്‍ പോവുന്നതെന്നും മതത്തെ അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനുള്ള നീക്കം ശക്തമാണെന്നും റാലിയെ അഭിസംബോധന ചെയ്ത കനയ്യ പറഞ്ഞിരുന്നു.
ദേശീയ പൗരത്വ നിയമങ്ങള്‍ക്ക് എതിരെയാണ് കനയ്യയുടെ നേതൃത്വത്തില്‍ റാലി നടക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളും ചുറ്റിയാണ് റാലി നടക്കുന്നത്. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ആശക്കുഴപ്പത്തിലാക്കുകയാണെന്ന് കനയ്യ ആരോപിച്ചിരുന്നു. ഒരാളെ ദേശദ്രോഹിയായി ചിത്രീകരിക്കാന്‍ കൂടുതല്‍ കാര്യങ്ങളൊന്നും വേണ്ടെന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിയെന്നും സിവാനില്‍ ജനഗണമന യാത്രയില്‍ കനയ്യ കുമാര്‍ പറഞ്ഞിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മക്കും കമ്പനികള്‍ അടച്ചുപൂട്ടുന്നതിനും സര്‍ക്കാര്‍ നയങ്ങളാണ് കാരണമെന്നും സിവാനില്‍ കനയ്യകുമാര്‍ പറഞ്ഞിരുന്നു.
ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കനയ്യയുടെ റാലി തടഞ്ഞ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന അദ്ദേഹത്തെയും സംഘത്തെയും വിട്ടയച്ചു. റാലിക്ക് പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്ന് സിപിഐ വ്യക്തമാക്കി.