/indian-express-malayalam/media/media_files/uploads/2018/06/bhopal-bhopal.jpg)
ഭോപ്പാല്‍: ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ കൊല ചെയ്‌ത പൊലീസ് നടപടി 'അത്യന്താപേക്ഷിതവും ഉചിതവും' ആണെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. 2016 ഒക്ടോബര്‍ 31നാണ് ജയിലില്‍ നിന്നും ചാടിയെന്ന് ആരോപിച്ച് എട്ടു പേരെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 30ന് ജയിലില്‍ നിന്നും ചാടിയെന്ന് ആരോപിക്കപ്പെട്ട സിമി പ്രവര്‍ത്തകരെ ഭോപ്പാലിലെ ഒരു കുന്നിന്‍ മുകളില്‍ വച്ചാണ് പൊലീസ് വെടിവച്ച് കൊന്നത്.
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ.പാണ്ഡെയാണ് റിപ്പോര്‍ട്ട് 2017 സെപ്റ്റംബറില്‍ ബിജെപി സര്‍ക്കാരിന് സമര്‍പ്പിച്ചത്. തിങ്കളാഴ്‌ച ഈ റിപ്പോര്‍ട്ട് മധ്യപ്രദേശ് നിയമസഭയിലാണ് പുറത്തുവിട്ടത്. 'കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ ചാടിയവര്‍ പൊലീസിനും ജനങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് തിരികെ വെടിവയ്‌ക്കാന്‍ നിര്‍ബന്ധിതരായി. എന്നിട്ടും കീഴടങ്ങാതെ വന്നപ്പോള്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്', ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയിലില്‍ നിന്നും സിമി പ്രവര്‍ത്തകര്‍ ചാടാനുണ്ടായ സാഹചര്യവും ഏകാംഗ കമ്മീഷന്‍ അന്വേഷിച്ചു. വധശിക്ഷയോ ജീവപര്യന്തമോ കിട്ടാവുന്ന നിരവധി കേസുകളില്‍ വിചാരണ നേരിടാനിരിക്കുകയായിരുന്നു കൊല്ലപ്പെട്ടവരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഗാര്‍ഡ് ആയിരുന്ന ചന്ദന്‍ കുമാറിന്റെ വായില്‍ തുണി തിരുകിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
'രാമശങ്കര്‍ എന്ന ഗാര്‍ഡ് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാളുടെ കഴുത്ത് മൂര്‍ച്ചയുളള ആയുധം കൊണ്ട് അറുത്തു. ഒരു താക്കോൽ കൊണ്ട് അഴി തുറന്ന പ്രതികള്‍ ഏണി ഉപയോഗിച്ച് ജയില്‍ മതില്‍ ചാടി. മതിലിന്റെ നീളം കുറവായത് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു', അതുകൊണ്ട് തന്നെ മതിലിന്റെ നീളം കൂട്ടണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ എവിടുന്നാണ് സിമി പ്രവര്‍ത്തകര്‍ക്ക് താക്കോല്‍ ലഭിച്ചതെന്ന വിവരവും ജയിലിലെ സിസിടിവി ദൃശ്യങ്ങളെ കുറിച്ചുളള വിവരങ്ങളും പ്രതിപാദിക്കുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.