/indian-express-malayalam/media/media_files/D1oBcJA4pbY7lq3qnEg2.jpg)
ഫയൽ ചിത്രം
ഡൽഹി: നടത്തം കുറച്ച് പ്രത്യേകം തയ്യാറാക്കിയ ബസിൽ 'ഭാരത് ജോഡോ യാത്ര 2.0'യ്ക്ക് തയ്യാറെടുത്ത് രാഹുൽ ഗാന്ധിയും കോൺഗ്രസും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ 'ഭാരത് ന്യായ് യാത്ര' ജനുവരി 14ന് ആരംഭിച്ച് മാർച്ച് 20ന് മുംബൈയിൽ അവസാനിക്കുന്ന രീതിയിലാണ് നടത്തുക. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.
2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയെന്ന നിലയിലാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകുമെന്നും ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര 6,200 കിലോമീറ്റര്‍ സഞ്ചരിച്ച് മാർച്ച് 20ന് അവസാനിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
'ഭാരത് ന്യായ് യാത്ര'യെന്ന ആശയം ആരുടേത്?
“കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് രാജ്യത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ദിശയിലായി യാത്ര ആരംഭിക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. തുടർന്ന് കമ്മിറ്റിയുടെ അഭിപ്രായം മാനിച്ച് അത് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. ജനുവരി 14 മുതൽ മണിപ്പൂരിൽ നിന്ന് അദ്ദേഹം യാത്ര ആരംഭിച്ച് മുംബൈയിൽ സമാപിക്കും. ഇതിനെ ഭാരത് ന്യായ് യാത്ര എന്ന് വിളിക്കും" തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് കോൺഗ്രസ് എംപി കെ സി വേണുഗോപാൽ പറഞ്ഞു.
ഏതെല്ലാം സംസ്ഥാനങ്ങളിലൂടെ കടന്നുപോകും?
ഇന്ത്യ പ്രതിപക്ഷ സഖ്യത്തിലെ കക്ഷികളെ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ ആലോചന നടക്കുന്നതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ല. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് അറിയിച്ചു. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ് , ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.
തിരിച്ചുവരവൊരുക്കിയ 'ഭാരത് ജോഡോ യാത്ര'
രാഹുൽ ഗാന്ധിയുടെ ആദ്യ ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് വഴിമരുന്നിട്ടിരുന്നു. യാത്രയുടെ ഫലം അടുത്തിടെ തെലങ്കാനയിലും കണ്ടു. 2022 ഒക്ടോബർ 23നും നവംബർ 7നും ഇടയിലാണ് രാഹുൽ ഗാന്ധി സംസ്ഥാനം കടന്നത്. അദ്ദേഹത്തിന്റെ യാത്ര മഹ്ബൂബ് നഗർ ജില്ലയിൽ പ്രവേശിക്കുകയും 14 നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുകയും ചെയ്തിരുന്നു. ഇതിൽ 12 എണ്ണം ഭരണകക്ഷിയായിരുന്ന ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആർഎസ്) പിടിച്ചെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us