ബെംഗളൂരു: സ്വതന്ത്ര കശ്മീർ മുദ്രാവാക്യത്തോട് കൂടിയ പ്ലക്കാഡുമായി പ്രതിഷേധിച്ചതിന് ബെംഗളൂരുവിൽ അറസ്റ്റിലായ യുവതിക്ക് ജാമ്യം. അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് ബെംഗളൂരു സ്വദേശിയായ ആർദ്ര നാരായണന് (24) അഡീഷനൽ സെഷൻസ് ജഡ്ജ് ജാമ്യം അനുവദിക്കുന്നത്. മതപരമോ വംശീയമോ പ്രാദേശികമോ ആയ വിദ്വേഷം പ്രചരിപ്പിച്ചു, ദേശീയ അഖണ്ഡതയ്ക്കെതിരായ ആശയങ്ങൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി 153 എ, ബി വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരായ കേസ്.
Also Read : മാസങ്ങളുടെ ക്വാറന്റൈൻ അനുഭവമുണ്ടെനിക്ക്; ടിപ്പ് വേണമെങ്കിൽ ചോദിക്കാം: ഒമർ അബ്ദുല്ല
കഴിഞ്ഞമാസം 21ന് ബെംഗളൂരു ടൗൺഹാളിൽ നടന്ന ഹിന്ദു സംഘടനകളുടെ പ്രതിഷേധ പരിപാടിയിലേക്ക് “കശ്മീർ മുക്തി, മുസ്ലിം മുക്തി, ദലിത് മുക്തി” എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുമായെത്തിയതിനെത്തുടർന്ന് ആർദ്രയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചതിന് അമൂല്യ ലിയോണ എന്ന 19കാരിയായ വിദ്യാർഥിനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ആർദ്ര പ്ലക്കാഡുകളുമായി ടൗൺഹാളിലേക്ക് കയറിയത്.
Also Read : പുറത്തിറങ്ങിയാൽ വെടിവച്ച് കൊല്ലും: തെലങ്കാന മുഖ്യമന്ത്രി
കഴിഞ്ഞ മാസം 20നാണ് അമൂല്യയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടർന്ന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.ബംഗലൂരുവിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നതിനിടെ അമൂല്യ “പാകിസ്താൻ സിന്ദാബാദ്” എന്ന മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തെത്തുടർന്ന് വേദിയിലുള്ളവർ അമൂല്യയുടെ മെെക്രോഫോൺ പിടിച്ച് വാങ്ങുകയും ചെയ്തിരുന്നു. ഹെെദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവെെസി പങ്കെടുത്ത പ്രതിഷേധ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും പേരിൽ മുദ്രാവാക്യം വിളിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്താൻ സിന്ദാബാദ് എന്ന് വിളിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് അമൂല്യയുടെ സുഹൃത്തുക്കൾ വിശദീകരിച്ചത്. ഇക്കാര്യം അമൂല്യ ഫേസ്ബുക്ക് പോസ്റ്റിലും വ്യക്തമാക്കിയിരുന്നു. അമൂല്യ ആ വേദിയിൽ “ഹിന്ദുസ്താൻ സിന്ദാബാദ്” എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ പ്രതികരിച്ചിരുന്നു. അമൂല്യയുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനിലാണ്
Read in English: Bengaluru girl gets bail a month after she held ‘Free Kashmir’ placard