/indian-express-malayalam/media/media_files/uploads/2017/05/outswti.jpg)
ലക്നൗ: ഉത്തർപ്രദേശ് കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ബിയർ പാർലർ ഉദ്ഘാടനം ചെയ്തത് വിവാദമായി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സ്വാതി സിങിനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരണം ആരാഞ്ഞിട്ടുണ്ട്.
ബിഎസ്‌പി നേതാവ് മായാവതിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ദയാശങ്കർ സിങ്ങിന്‍റെ ഭാര്യയാണ് സ്വാതി സിങ്. മദ്യനിരോധനം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്ത്രീകൾ പ്രക്ഷോഭം നടത്തുന്ന സമയത്താണ് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. രണ്ടു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാനെത്തിയത്.
മന്ത്രിയുടെ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ബിജെപിയെ അടിക്കാനുള്ള വടിയാക്കി മാറ്റിയിരിക്കുകയാണ് ഉത്തർപ്രദേശിലെ പ്രതിപക്ഷം. ബിജെപിയുടെ വൈരുദ്ധ്യ നിലപാടുകളാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. 'ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതി. മദ്യത്തിനെതിരായി ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങുമ്പോഴാണ് മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നത്' സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ആരോപിക്കുന്നു.
സംഭവത്തിനെതിരായി കോണ്‍ഗ്രസും രംഗത്തെത്തി. 'ജനങ്ങളെ കയ്യിലെടുക്കാൻ വെറുതെ സംസാരിക്കാന്‍ മാത്രമേ ബിജെപിക്ക് അറിയൂ. നേതാക്കള്‍ മദ്യനിരോധനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മന്ത്രി മദ്യശാല ഉദ്ഘാടനം ചെയ്യാന്‍ പോവുകയാണ്' കോണ്‍ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാഠി കുറ്റപ്പെടുത്തി.
എന്നാൽ മന്ത്രിയുടെ ചെയ്തിയെ ന്യായീകരിച്ച് ബിജെപി വക്താവ് രാകേഷ് ത്രിപാഠി രംഗത്തെത്തി. ബിയർ പാർലർ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്നും സ്ത്രീ സംരഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ഉദ്ഘാടനത്തിന് പോയതെന്ന് രാകേഷ് ത്രിപാഠി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.