ന്യൂഡല്‍ഹി: ഉയര്‍ന്ന് വരുന്ന പുതിയ ഭീഷണികളെ നേരിടാന്‍ തയാറായിരിക്കണമെന്ന് മൂന്ന് സേനാവിഭാഗങ്ങളോടും നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധ സേനയെ ആവശ്യമായ ആയുധങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സജ്ജമാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
രാഷ്ട്രനിർമ്മാണത്തിലും സൗഹൃദ രാജ്യങ്ങൾക്ക് ദുരന്ത നിവാരണ (എച്ച്എഡിആർ) സഹായവും നൽകുന്നതിലും സായുധ സേനയുടെ പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഭോപ്പാലിൽ നടന്ന സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസ് 2023-ന്റെ സമാപന ദിനത്തില്‍ ഉന്നത സൈനിക മേധാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി സായുധ സേനയുടെ സുരക്ഷയും പ്രവർത്തനങ്ങളും അവലോകനം ചെയ്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സമ്മേളനത്തില്‍ നടന്ന വിവിധ ചർച്ചകളെക്കുറിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്‍കി.
അവസാന ദിവസം ഡിജിറ്റൈസേഷന്റെ വശങ്ങൾ, സൈബർ സുരക്ഷ, സോഷ്യൽ മീഡിയയുടെ വെല്ലുവിളികൾ, പ്രതിരോധത്തിലെ സ്വയം പര്യാപ്തത, അഗ്‌നിവീറുകളുടെ വരവ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം കോൺഫറൻസ് വിപുലമായിരുന്നു. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, ട്രൈ-സർവീസസ് ആൻഡമാൻ നിക്കോബാർ കമാൻഡ് എന്നിവയുടെ എല്ലാ കമാൻഡുകളിലെയും സൈനികരുടെ പങ്കാളിത്തമുണ്ടായി.
വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ചെയ്തിരുന്നു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ‘ആത്മനിർഭർ ഭാരത്’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സർക്കാരിന് പിന്തുണ നൽകുന്നതിലുമുള്ള സായുധ സേനയുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചിരുന്നു.