/indian-express-malayalam/media/media_files/uploads/2020/01/banking.jpg)
ന്യൂഡൽഹി: നരേന്ദ്ര മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രാജ്യമെമ്പാടുമുള്ള ബാങ്കിങ് പ്രവർത്തനങ്ങളെയും എടിഎം സേവനങ്ങളെയും ബാധിക്കും.
നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ബാങ്കിങ് പരിഷ്കാരങ്ങൾക്കും പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനുമെതിരെ ബാങ്ക് യൂണിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതുകാരണം നിക്ഷേപം, പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, ഇൻസ്ട്രുമെന്റ് ഇഷ്യു തുടങ്ങിയ സേവനങ്ങൾ തടസപ്പെടുമെന്നതിനാൽ പൊതുമേഖലാ ബാങ്കുകളെ പണിമുടക്ക് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഐബിഒഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ബിഇഎഫ്), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ബിഒസി) എന്നീ സംഘടനകള്‍ സംയുക്തമായാണു ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബാങ്ക് പണിമുടക്കിന്റെ ആഘാതം തങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ വ്യക്തമാക്കി. പണിമുടക്കിൽ പങ്കെടുക്കുന്ന യൂണിയനുകളിലെ ബാങ്ക് ജീവനക്കാരുടെ അഗത്വം വളരെ കുറവായതിനാലാണിതെന്ന് എസ്‌ബിഐ പറഞ്ഞു.
അതേസമയം, ബാങ്ക് പണിമുടക്ക് മൂലം ശാഖകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. ബാങ്കിന്റെ ശാഖകളുടെയും ഓഫീസുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പണിമുടക്ക് യാഥാര്‍ഥ്യമായാല്‍ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും ബാങ്ക് അറിയിച്ചു.
പണിമുടക്ക് കാരണം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുമെന്ന് കാനറ ബാങ്കും പ്രതീക്ഷിക്കുന്നു. എട്ടിനു മുന്‍പ് ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളോട് സിന്‍ഡിക്കേറ്റ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. അതേസമയം സ്വകാര്യമേഖലയിലെ ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് നേരിട്ട് ബാധിച്ചേക്കില്ല.
പണിമുടക്ക് കാരണം പല സംസ്ഥാനങ്ങളിലും ഗതാഗതം, മറ്റ് പ്രധാന സേവനങ്ങള്‍ എന്നിവ മുടങ്ങാന്‍ സാധ്യതയുണ്ട്. കേരളത്തിൽ പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയുണ്ടാക്കും. ഓട്ടോ, ടാക്‌സി, ബസ് തൊഴിലാളി യൂണിയനുകൾ പണിമുടക്കിനെ ശക്തമായി പിന്തുണയ്‌ക്കുന്നുണ്ട്. എന്നാൽ കടകൾ തുറക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിട്ടുണ്ട്. നിർബന്ധിച്ചുള്ള കടയടപ്പിക്കൽ ഉണ്ടാകില്ലെന്നാണ് സൂചന.
അവശ്യ സർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ഈ ദിവസം പരീക്ഷ പ്രഖ്യാപിച്ചിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us