/indian-express-malayalam/media/media_files/uploads/2018/01/supreme-court.jpg)
Ram Janmabhoomi-Babri Masjid Case Hearing in Supreme Court Today: ന്യൂഡൽഹി: അയോധ്യ കേസിലെ വാദം കേൾക്കലിൽനിന്നും ജസ്റ്റിസ് യു.യു.ലളിത് പിന്മാറി. സുന്നി വഖഫ് ബോർഡിന്റെ എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം. കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി. ജനുവരി 29 ന് മുൻപ് എല്ലാ രേഖകളും സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ അന്ന് യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനുവേണ്ടി അഭിഭാഷകനായിരുന്ന യു.യു.ലളിത് ഹാജരായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേസിൽ വാദം കേൾക്കുന്നതിനായി രൂപീകരിച്ച അഞ്ചംഗ ബെഞ്ചിൽ യു.യു.ലളിത് തുടരുന്നത് ശരിയല്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചത്. തുടർന്നാണ് യു.യു.ലളിത് ബെഞ്ചിൽനിന്നും പിന്മാറുന്നതായി അറിയിച്ചത്.
ജഡ്ജി പിന്മാറിയതോടെ കേസ് ഈ മാസം 29 ലേക്ക് മാറ്റുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. യു.യു.ലളിതിനു പകരം പുതിയ ജഡ്ജിയെ ബെഞ്ചിൽ ഉൾപ്പെടുത്തും. അയോധ്യ കേസിൽ വാദം കേൾക്കുന്നതിനുള്ള തീയതി ഇന്നു തീരുമാനിക്കാനിരിക്കെയാണ് കേസ് മാറ്റിയത്.
അയോധ്യ കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, എൻ.വി.രമണ, യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണുള്ളത്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാണ് ഈ ബെഞ്ച് പരിഗണിക്കുക.
അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ സംഘടനകള്‍ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.