/indian-express-malayalam/media/media_files/uploads/2018/01/supreme-court.jpg)
ന്യൂഡല്‍ഹി: അയോധ്യാകേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ജനുവരി പത്തിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് അയോധ്യ കേസിൽ വാദം കേൾക്കും. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഢ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാവും ഈ ബെഞ്ച് പരിഗണിക്കുക.
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ സംഘടനകൾക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കുക.
നേരത്തേ അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര വിസമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ തീരുമാനം. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തെ അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.