/indian-express-malayalam/media/media_files/2025/12/22/aus-pm-2025-12-22-13-11-03.jpg)
അന്തോണി അൽബനീസി
സിഡ്നി: പലസ്തീൻ രാഷ്ട്രത്തിന് ഓസ്ട്രേലിയ അംഗീകാരം നൽകിയതാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് കാരണമായതെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണം ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി അൽബനീസി തള്ളി. ഡിസംബർ 14-ന് ഉണ്ടായ ആക്രമണം ഐസിസ് (കടകട) ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും ഇതിന് പലസ്തീൻ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും അൽബനീസി വ്യക്തമാക്കി.
Also Read:ബോണ്ടി ബീച്ച് കൂട്ടക്കൊല: ഓസ്ട്രേലിയയിൽ തോക്ക് തിരിച്ചെടുക്കൽ പദ്ധതി പ്രഖ്യാപിച്ചു
ഓസ്ട്രേലിയയുടെ വിദേശനയം രാജ്യത്ത് യഹൂദ വിരുദ്ധത വർദ്ധിപ്പിക്കാൻ കാരണമായെന്ന് നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു. 'ഓസ്ട്രേലിയയുടെ നയങ്ങൾ യഹൂദ വിരുദ്ധതയുടെ കനലിൽ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്നും തെരുവുകളിൽ യഹൂദരോടുള്ള വിദ്വേഷം വർദ്ധിപ്പിക്കാൻ ഇത് കാരണമാകുന്നുവെന്നും' ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പ് താൻ അൽബനീസിക്ക് കത്തയച്ചിരുന്നതായി നെതന്യാഹു പറഞ്ഞു.
എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് അൽബനീസി പത്രസമ്മേളനത്തിൽ സംസാരിച്ചു. 'ഇതൊരു ഐസിസ് പ്രേരിത ആക്രമണമായിരുന്നു. ഐസിസ് എന്നത് ഇസ്ലാമിന്റെ ഒരു വികലമായ വ്യാഖ്യാനമാണ്. അവർ രാഷ്ട്രങ്ങളെ അംഗീകരിക്കുന്നില്ല, മറിച്ച് ഒരു ഖിലാഫത്ത് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്,' അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ യഹൂദ വിരുദ്ധത ഉണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും എന്നാൽ അതിനെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 14-ന് ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനുക്ക ആഘോഷങ്ങൾക്കിടെ നടന്ന വെടിവെപ്പിൽ ഒരു കുട്ടിയടക്കം 15 പേർ കൊല്ലപ്പെടുകയും 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 24-കാരനായ നവീദ് അക്രം, പിതാവ് സാജിദ് അക്രം എന്നിവരാണ് ആക്രമണം നടത്തിയത്.
Also Read:ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതി നവീദ് അക്രത്തിനെതിരെ 59 കുറ്റങ്ങൾ ചുമത്തി
സാജിദ് അക്രം സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നവീദ് അക്രമിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ ജയിലിലേക്ക് മാറ്റി.യഹൂദ വിരുദ്ധതയ്ക്കെതിരെയും തീവ്രവാദത്തിനെതിരെയും രാജ്യം ശക്തമായ നിലപാട് തുടരുമെന്ന് ഓസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കി.
Read More:സുരക്ഷാ ഭീഷണി: ബംഗ്ലാദേശ് ചിറ്റഗോങ്ങിൽ ഇന്ത്യൻ വിസ സേവനങ്ങൾ നിർത്തിവെച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us