/indian-express-malayalam/media/media_files/2026/01/04/venizela-attack-2-2026-01-04-09-49-46.jpg)
US Strikes Venezuela Updates
US Strikes Venezuela Updates:കാരക്കാസ്/ന്യൂയോർക്ക്: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ അമേരിക്കൻ വ്യോമാക്രമണത്തിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ നടന്ന രഹസ്യ നീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യുഎസ് പ്രത്യേക ദൗത്യസേന പിടികൂടി. ഇവരെ വിചാരണയ്ക്കായി വിമാനമാർഗ്ഗം ന്യൂയോർക്കിലേക്ക് കൊണ്ടുപോയി.
Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്‌സ് ന്യൂസിലൂടെ ഈ നീക്കം സ്ഥിരീകരിച്ചു. ലഹരി ഭീകരവാദം , കൊക്കെയ്ൻ കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മഡുറോയെ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുക. 2020-ൽ ഇദ്ദേഹത്തിനെതിരെ ചുമത്തിയതിന് സമാനമായ കുറ്റപത്രമാണ് ഇപ്പോഴുമുള്ളത്.
കാരക്കാസ് വിമാനത്താവളത്തിന് സമീപമുള്ള 'കാറ്റിയ ലാ മാർ' എന്ന ജനവാസ മേഖലയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെയുള്ള മൂന്ന് നില കെട്ടിടത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരു വശത്തെ മതിൽ പൂർണ്ണമായും തകർന്നു. അപകടത്തിൽ 80 വയസ്സുള്ള റോസ ഗോൺസാലസ് എന്ന വൃദ്ധ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വൻ സ്‌ഫോടനശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഏകദേശം 150-ഓളം അമേരിക്കൻ യുദ്ധവിമാനങ്ങളാണ് വെനസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഉപയോഗിച്ചത്. തുടർന്ന് ഹെലികോപ്റ്ററുകൾ വഴി മഡുറോയുടെ ഔദ്യോഗിക വസതിയിൽ എത്തിയ കമാൻഡോകൾ അദ്ദേഹത്തെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. ഏകദേശം രണ്ട് മണിക്കൂർ ഇരുപത് മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനിൽ യുഎസ് സൈനികർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.
മഡുറോയുടെ അറസ്റ്റിന് പിന്നാലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 'രാജ്യത്തിന് ഒരൊറ്റ പ്രസിഡന്റേയുള്ളൂ, അത് നിക്കോളാസ് മഡുറോ മോറോസ് ആണ്' എന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ ഇത് അംഗീകരിച്ചിട്ടില്ല.
അതേസമയം, വെനസ്വേലയിൽ കൃത്യമായ ഒരു ഭരണമാറ്റം ഉണ്ടാകുന്നത് വരെ രാജ്യം തങ്ങൾ നിയന്ത്രിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. വെനസ്വേലയുടെ എണ്ണമേഖല അമേരിക്കൻ കമ്പനികൾക്കായി തുറന്നുനൽകുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി. 'ഞങ്ങൾ രാജ്യം ശരിയായ രീതിയിൽ ഭരിക്കും, അത് വലിയ ലാഭം ഉണ്ടാക്കും,' ട്രംപ് പറഞ്ഞു.
മഡുറോയെ പിടികൂടിയ നടപടി തട്ടിക്കൊണ്ടുപോകലാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അനുകൂലികൾ വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മഡുറോ നിലവിൽ യുഎസ് യുദ്ധക്കപ്പലായ ഐ.എസ്.എസ് ഇവോ ജിമയിൽ ആണെന്നും അവിടെ നിന്നും ന്യൂയോർക്കിലെ കോടതിയിൽ എത്തിക്കുമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
അപകടകരമായി കീഴ്‌വഴക്കങ്ങൾക്ക് വഴി തെളിയിക്കുന്ന സംഭവമെന്നാണ് വിഷയത്തിൽ ഐക്യ രാഷ്ട്രസഭയുടെ പ്രതികരണം. വെനസ്വേലയിലെ യുഎസ് നടപടികൾ ചർച്ച ചെയ്യുന്നതിനായി യുഎൻ രക്ഷാസമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേരും. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത യോഗത്തെക്കുറിച്ച് പേര് വെളിപ്പെടുത്താത്തൊരു സമിതി നയതന്ത്രജ്ഞനാണ് വിവരങ്ങൾ പങ്കുവെച്ചത്. കൊളംബിയയുടെ അടിയന്തര അഭ്യർത്ഥനയും ചൈന-റഷ്യ പിന്തുണയുമാണ് ഈ യോഗത്തിന് കാരണമെന്നാണ് ലഭ്യമായ വിവരം.
Read More:ബസ് ഡ്രൈവറിൽ നിന്ന് രാഷ്ട്ര തലവനിലേക്ക് ; ആരാണ് യുഎസ് തടവിലാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us