/indian-express-malayalam/media/media_files/uploads/2018/07/train-train-759.jpg)
ദിസ്‌പൂര്‍: അസമില്‍ 24 മണിക്കൂറിനിടെ രണ്ട് ട്രെയിനുകളില്‍ രണ്ട് സ്ത്രീകളെ സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരമ്പരാഗതമായ രീതിയിലുളള കൈലേസ് കഴുത്തില്‍ കുരുക്കിയ നിലയിലാണ് രണ്ട് പേരുടേയും മൃതദേഹം ട്രെയിനുകളിലെ ശുചിമുറികളില്‍ നിന്ന് കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശിവസാഗര്‍ ജില്ലയിലുളള രാധാ കുമാരിയുടെ (21) മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ലോക്കല്‍ ഇന്റര്‍സിറ്റി ട്രെയിനിന്റെ ശുചിമുറിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ശിവസാഗര്‍ ജില്ലയിലെ സിമലുഗൂരി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ദിബ്രൂഗഡ് ജില്ലാ സ്വദേശിനിയായ ലാലിമ ദേവി (48)യുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. അവാദ് അസം എക്സ്പ്രസിന്റെ ശുചിമുറിയില്‍ നിന്ന് ബുധനാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അസമില്‍ നിന്ന് രാജസ്ഥാനിലേക്കും തിരിച്ചും സര്‍വീസുളള ട്രെയിനാണിത്. ജോര്‍ഹട്ട് ജില്ലയിലെ മരിയാനി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ദിബ്രൂധഡില്‍ നിന്നും ബിഹാറിലേക്ക് രാവിലെയോടെയാണ് ലാലിമ ദേവി ട്രെയിന്‍ കയറിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസം അഗ്രികള്‍ച്ചര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട രാധാ കുമാരി. ഗോലാഘട്ടിലുളള ബന്ധുവിനെ കാണാനായാണ് ഇവര്‍ യാത്ര തിരിച്ചത്. ട്രെയിനില്‍ കയറി 25 മിനിറ്റിനകമാകാം രാധ കൊല്ലപ്പെട്ടതെന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. രാധയുടെ മൃതദേഹം സിമാല്‍ഗുരി സ്റ്റേഷനില്‍ വച്ചാണ് കണ്ടെത്തിയത്. രാധ കയറിയ സ്റ്റേഷനും സിമാല്‍ഗുരിയും തമ്മില്‍ 20 മിനിറ്റ് യാത്രാദൂരം മാത്രമാണുളളത്.
രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി ആർ.പി.മീന പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി മാത്രമേ പ്രതികരിക്കാന്‍ കഴിയുകയുളളൂവെന്നും ഇവര്‍ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.