ബിശ്വനാഥ്: അസമില്‍ ബീഫ് വിൽപന നടത്തിയെന്ന് ആരോപിച്ച് മുസ്‌ലിം മധ്യവയസ്കനെ ക്രൂരമായ അക്രമണങ്ങള്‍ക്ക് വിധേയനാക്കി. ബിശ്വനാഥ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായതോടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അറുപത്തെട്ടുകാരനായ ഷൗക്കത്ത് അലിയെ ക്രൂരമായ മർദനത്തിന് ശേഷം പന്നിയിറച്ചി തീറ്റിക്കുകയും ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റ ഷൗക്കത്തിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആരുടേയും അറസ്റ്റ് രേഖപ്പെടത്തിയിട്ടില്ല. വീഡിയോയില്‍ കാണുന്ന അക്രമികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read: ബീഫ് കഴിച്ചതിന് ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്കും ഭാര്യക്കും ഭീഷണി
ബീഫ് വില്‍ക്കാന്‍ ലൈസന്‍സ് ഉണ്ടോയെന്നും ബംഗ്ലാദേശില്‍ നിന്നാണോ വന്നതെന്നും അക്രമികള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘നീ ബംഗ്ലാദേശി ആണോ? ദേശീയ പൗരത്വ പട്ടികയില്‍ നിന്റെ പേരുണ്ടോ?’ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. പിന്നീട് ഇദ്ദേഹത്തെ മുട്ടുകാലില്‍ ഇരുത്തി ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തി പന്നിയിറച്ചി കഴിപ്പിക്കുന്നതും കാണാം. അക്രമത്തിന് ഇരയായ ആൾ തന്നെ വിടണമെന്ന് അപേക്ഷിക്കുന്നുമുണ്ട്.
അസമില്‍ പൗരത്വ റജിസ്റ്ററില്‍ നിന്നും ലക്ഷക്കണക്കിന് പേരാണ് പുറത്താക്കപ്പെട്ടത്. ഇതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങളും നടക്കുന്നുണ്ട്.