ഗോഹട്ടി: ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച കേരളത്തിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളും. ആന്ധ്രാപ്രദേശിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മത്സ്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് അസം സർക്കാർ 10 ദിവസത്തേക്ക് വിലക്കി. ആന്ധ്രയിൽ നിന്നാണ് അസമിലേക്ക് ഏറ്റവും കൂടുതൽ മീൻ ഇറക്കുമതി ചെയ്യുന്നത്.
മത്സ്യത്തിന്റെ സാംപിൾ ശേഖരിച്ച് ജൂൺ 29 ന് പരിശോധനയ്ക്കു അയച്ചിരുന്നതായും ഇതിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞതായും മന്ത്രി പിയൂഷ് ഹസാരിക പറഞ്ഞു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ പരിശോധനയ്ക്കാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഫോർമാലിൻ കലർന്ന മീൻ വിൽപ്പന നടത്തിയാൽ ശക്തമായ ശിക്ഷാനടപടികളാണ് അസം സർക്കാർ സ്വീകരിക്കുന്നത്. രണ്ടു മുതൽ ഏഴു വർഷംവരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
കാന്‍സറടക്കമുള്ള അതീവ ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നതാണ് ഫോര്‍മാലിന്‍. ദശയേറെയുള്ള വലിയ മീനുകളുടെ കഷ്ണങ്ങള്‍ മാംസം നഷ്ടപ്പെടാതെ മുറിച്ച് മാറ്റാനാവുമെങ്കില്‍ അതില്‍ ഇത്തരം കൃത്രിമം ഉറപ്പാക്കാവുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വലിയ മത്സ്യങ്ങള്‍ കഷണങ്ങളാക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പ്രദര്‍ശനത്തിന് വയ്ക്കുന്നത് വ്യാപകമായി. ഫോര്‍മാലിന്‍ ദഹന വ്യവസ്ഥ തകരാറാക്കുകയും ഗുരുതരമായ അള്‍സറിന് കാരണമാകുകയും ചെയ്യും. ശ്വസന വ്യവസ്ഥയിലെ അര്‍ബുദത്തിനും രക്താര്‍ബുദത്തിനും ഫോര്‍മാലിന്‍ വഴിയൊരുക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook