/indian-express-malayalam/media/media_files/uploads/2018/04/asaram-bappu1.jpg)
ജോധ്പൂര്‍: പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ആള്‍ദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. ജോധ്‌പൂർ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ അസാറാം ബാപ്പുവിനൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയ സച്ചിത (പെൺകുട്ടി താമസിച്ചിരുന്ന ആശ്രമത്തിലെ വാർഡൻ), ശരത് ചന്ദ്ര (ആശ്രമം ഡയറക്ടർ) എന്നിവർക്ക് 20 വർഷം വീതം തടവും വിധിച്ചു. മൂന്നു പ്രതികളും ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.
പെൺകുട്ടിയുടെ മൊഴിയാണ് കോടതി പ്രധാന തെളിവായെടുത്ത് വിധിപ്രസ്താവം നടത്തിയത്. വിധി കേട്ട് അസാറാം ബാപ്പു പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഓപ്പറേഷന്‍ ബ്ലൂ സ്‌റ്റാറില്‍ പിടിക്കപ്പെട്ട സിഖ് തീവ്രവാദികളുടെ വിചാരണയ്‌ക്കായി ജോധ്‌പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിര്‍മിച്ച പ്രത്യേക കോടതി മുറിയിലാണു ജഡ്‌ജി മധുസൂദന്‍ ശര്‍മ വിധി പ്രഖ്യാപിച്ചത്. വിധിക്കു മുന്നോടിയായി മൂന്നു സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ നാനൂറോളം പേരെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.
രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുളളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമാണ് അസാറാം അനുയായികള്‍ കൂടുതലുളളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിർദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജോധ്‌പുരിലെ ആശ്രമത്തില്‍വച്ചു 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് അസാറാം ബാപ്പുവിനെ പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ചിണ്ട്‌വാര സ്വദേശികളാണു പെണ്‍കുട്ടികളും കുടുംബാംഗങ്ങളും. അസാറാം ബാപ്പുവിന്റെ അനുയായികളുമായിരുന്നു.
പെണ്‍കുട്ടിയും സഹോദരനും ആശ്രമം വക സ്‌കൂളിലെ വിദ്യാര്‍ഥികളുമായിരുന്നു. ഈ പെണ്‍കുട്ടി സ്‌കൂളില്‍ ബോധംകെട്ടു വീണതോടെയാണു പീഡന വിവരം ലോകമറിഞ്ഞത്. ദുഷ്‌ട ശക്‌തികളെ ഒഴിപ്പിക്കാനെന്ന പേരില്‍ അസാറാം ബാപ്പു തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പിന്നീടു വെളിപ്പെടുത്തി.
2013 ഓഗസ്റ്റ് 31 നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ അസാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 5 വർഷമായി ജോധ്പൂർ ജയിലിലാണ് അസാറാം ബാപ്പു. അസാറാമിന്റെ ജാമ്യാപേക്ഷ വിചാരണ കോടതിയും സുപ്രീം കോടതിയും തളളിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.