/indian-express-malayalam/media/media_files/2025/12/02/wedding-conducted-by-army-2025-12-02-17-43-31.jpg)
സുരേഷ് സിംഗ് ഭാട്ടിൻറ മകൾ മുസ്കാൻറെ വിവാഹത്തിന് സഹപ്രവർത്തകർ നേതൃത്വം നൽകുന്നു (Express Photo)
ന്യൂഡൽഹി: വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങി മണ്ഡപത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ മുസ്‌കാൻ ഭാട്ടി. കൈകളിൽ മൈലാഞ്ചിയും സ്വർണ്ണാഭരണങ്ങളും അണിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കാനൊരുങ്ങിയ അവൾക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി ചില അതിഥികൾ എത്തി. ഗ്രേറ്റർ നോയിഡയിലെ കസ്‌നയിലുള്ള വിവാഹവേദിയിലേക്ക് സൈനിക യൂണിഫോം ധരിച്ച ഒരുകൂട്ടം ആളുകൾ കടന്നുവന്നു.
മുസ്‌കാനെ മണ്ഡപത്തിലേക്ക് ആനയിക്കാൻ എത്തിയതായിരുന്നു അവർ. പഞ്ചാബ് ഗ്രനേഡിയേഴ്സ് യൂണിറ്റിലെ സൈനികരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. 2006-ൽ കശ്മീരിലെ ബാരാമുള്ളയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുരേഷ് സിംഗ് ഭാട്ടിയുടെ സഹപ്രവർത്തകർ. സുരേഷ് സിംഗ് മരിക്കുമ്പോൾ അദ്ദേഹത്തിന് 28 വയസ്സ് മാത്രമായിരുന്നു പ്രായം. 20 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ സഹപ്രവർത്തകന്റെ മകൾക്ക് ആശംസകളുമായി അവരെത്തി.
ഉത്തരേന്ത്യൻ വിവാഹങ്ങളിൽ സാധാരണയായി വധുവിന്റെ സഹോദരങ്ങളോ ബന്ധുക്കളോ ആണ് വധുവിനെ മണ്ഡപത്തിലേക്ക് ആനയിക്കുമ്പോൾ തുണികൊണ്ടുള്ള മേലാപ്പ് പിടിക്കുന്നത്. മുസ്‌കാന്റെ വിവാഹത്തിൽ ആ കർത്തവ്യം ഏറ്റെടുത്തത് ഈ സൈനികരായിരുന്നു. അവരിൽ ഒരാൾ ചുവന്ന ദുപ്പട്ടയെടുത്ത് വിരിച്ചു, മറ്റ് മൂന്ന് പേർ ചേർന്ന് അത് ഉയർത്തിപ്പിടിച്ച് മുസ്‌കാനെ മണ്ഡപത്തിലേക്ക് ആനയിച്ചു.
Also Read:'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമല്ല; വേണ്ടെങ്കിൽ ഡിലീറ്റു ചെയ്യാമെന്ന് കേന്ദ്രം
'അവർ വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി,' മുസ്‌കാന്റെ മുത്തശ്ശി കൃഷ്ണ ഭാട്ടി (75) പറഞ്ഞു. തന്റെ കൊച്ചുമകളെ അനുഗ്രഹിക്കാൻ അവരെല്ലാവരും എത്തുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഗ്രാമവാസികൾ മുഴുവൻ അവരെ കാണാൻ തടിച്ചുകൂടിയെന്നും അവർ ഓർമ്മിപ്പിച്ചു.
വിവാഹത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് താൻ പഞ്ചാബ് യൂണിറ്റിലേക്ക് ക്ഷണക്കത്ത് അയച്ചതെന്ന് മുസ്‌കാന്റെ പിതൃസഹോദരൻ പവൻ സിംഗ് ഭാട്ടി പറഞ്ഞു. ഒന്നോ രണ്ടോ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വിരമിച്ച ഉദ്യോഗസ്ഥരടക്കം ഇത്രയധികം പേർ യൂണിഫോമിൽ എത്തിയത് കണ്ടപ്പോൾ തന്റെ സഹോദരൻ തന്നെ മകളെ അനുഗ്രഹിക്കാൻ എത്തിയതായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ്; "88 B 8888" വീണ്ടും ലേലത്തിന്; ട്വിസ്റ്റ് ഇങ്ങനെ
1997-ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷമാണ് സുരേഷ് സിംഗ് ഭാട്ടി ഇന്ത്യൻ ആർമിയിൽ ചേർന്നത്. 2006-ൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ അദ്ദേഹം നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. അന്ന് മുതൽ സഹോദരന്റെ മക്കളെ സ്വന്തം മക്കളെപ്പോലെയാണ് പവൻ നോക്കിയത്. സുരേഷ് സിംഗിന്റെ മൂത്ത മകൻ ഹർഷും ഇപ്പോൾ ഇന്ത്യൻ ആർമിയിലാണ്. ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ഹർഷിനും പിതാവിന്റെ സഹപ്രവർത്തകരുടെ വരവ് വലിയൊരു ആശ്ചര്യമായിരുന്നു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ ഭാഗത്ത്് നിന്ന് തന്റെ സഹോദരന് അർഹമായ ആദരം ലഭിച്ചില്ലെന്ന് സുരേഷ് സിംഗ് ഭാട്ടിയുടെ സഹോദരൻ പവൻ സിംഗ് ഭാട്ടി പറഞ്ഞു. വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് ജോലി ഉൾപ്പടെ നൽകാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും അവ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read More:വസ്തുതകൾ ദുർബലമായതോടെ നാടകീയ ഇടപെടൽ; സോണിയയ്ക്കും രാഹുലിനുമെതിരായ കേസിൽ വിമർശനവുമായി ഖാർഗെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us