/indian-express-malayalam/media/media_files/2025/12/04/mavo-leader-2025-12-04-12-17-18.jpg)
മല്ലോജുല വേണുഗോപാൽ റാവു
ഇന്ത്യയിലെ സായുധ പോരാട്ടം പരാജയപ്പെട്ട ഒരു പരീക്ഷണമായിരുന്നുവെന്നും, ശേഷിക്കുന്ന എല്ലാ കേഡർമാരും ആയുധം വെച്ച് കീഴടങ്ങി മുഖ്യധാരയിലേക്ക് വരണമെന്നും മുൻ മാവോയിസ്റ്റ് നേതാവും പാർട്ടിയുടെ ആശയപരമായ തലവനുമായിരുന്ന മല്ലോജുല വേണുഗോപാൽ റാവു (സോനു). ഈ വർഷം ഒക്ടോബറിൽ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ കീഴടങ്ങിയ ശേഷം ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച ഇ-മെയിൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐ (മാവോയിസ്റ്റ്)ന്റെ കേന്ദ്ര കമ്മിറ്റി അംഗവും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്നു 70 വയസ്സുകാരനായ മല്ലോജുല വേണുഗോപാൽ.
Also Read:ഛത്തീസ്‌ഗഡില്‍ വൻ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ വധിച്ചു, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ഏകദേശം അരനൂറ്റാണ്ടോളം ഒളിവിലായിരുന്ന മല്ലോജുന വേണുഗോപാലിന്റെ തലയ്ക്ക് ഒരു കോടി രൂപയാണ് സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നത്. 1980 മുതൽ നിരോധിത സംഘടനയുടെ പ്രവർത്തകനായിരുന്നു ഇദ്ദേഹം. മുൻ മാവോയിസ്റ്റ് നേതാവ് കിഷൻജി എന്ന മല്ലോജുല കോടേശ്വര റാവുവിന്റെ ഇളയ സഹോദരനാണ് വേണുഗോപാൽ റാവു.
സായുധ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ പാർട്ടിക്ക് സംഭവിച്ച പാളിച്ചകൾ കാരണം മുന്നോട്ട് പോകാൻ കഴിയാതെ വന്നതാണ് കീഴടങ്ങാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് സോനു വ്യക്തമാക്കി.21-ാം നൂറ്റാണ്ടിലെ മാറുന്ന സാഹചര്യങ്ങൾക്കനുരിച്ച് തങ്ങളുടെ ആദർശം പുതുക്കാൻ മാവോയിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞില്ല. 1980-കളിലെ സാമൂഹിക സാഹചര്യങ്ങൾ ഇന്ന് നിലവിലില്ല.
ബസവരാജുവിന്റെ പങ്ക്
സായുധ സമരം താൽക്കാലികമായി അവസാനിപ്പിക്കുക മാത്രമാണ് മുന്നോട്ടുള്ള ഏക മാർഗ്ഗമെന്ന് സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി നമ്പാല കേശവ റാവു എന്ന ബസവരാജു പോലും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനം നടപ്പാക്കുന്നതിനിടെ അദ്ദേഹം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബസവരാജു ആരംഭിച്ച ആ ദൗത്യം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് താനടക്കമുള്ള വിശ്വസ്ത സഖാക്കൾ കീഴടങ്ങാൻ കൂട്ടായി തീരുമാനമെടുത്തതെന്നും സോനു പറഞ്ഞു.
വിമർശകർക്ക് മറുപടി
തങ്ങളെ ഒറ്റുകാർ എന്ന് വിളിക്കുന്നവർ പാർട്ടിക്കുണ്ടായ നഷ്ടങ്ങളും പാളിച്ചകളും കാണുന്നില്ലെന്ന് സോനു വിമർശിച്ചു. മാവോയിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് ഒരിടത്തും മുന്നോട്ട് പോകുന്നില്ല. ദണ്ഡകാരണ്യയിൽ പോലും 2020 ആയപ്പോഴേക്കും തിരിച്ചടികൾ നേരിട്ടു. ഈ സാഹചര്യത്തിൽ ശേഷിക്കുന്ന ശക്തികളെ സംരക്ഷിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യം.
ഇന്ത്യൻ ഭരണകൂടത്തിന്റെ ശക്തിയെ പാർട്ടി കുറച്ചുകാണുകയും ജനങ്ങളെ ഒരുമിപ്പിക്കാനുള്ള നിയമപരമായ അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു. ഇതാണ് ജനങ്ങൾക്കിടയിലെ അടിത്തറ നഷ്ടപ്പെടാൻ പ്രധാന കാരണം. സമീപകാലത്ത് കൊല്ലപ്പെട്ട മാദ്വി ഹിദ്മയെ പോലുള്ള മിടുക്കരായ യുവ സഖാക്കളെ രക്ഷിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. സായുധ പോരാട്ടം തുടരണമെന്ന് വാശിപിടിക്കുന്നത് കൂടുതൽ തെറ്റുകളിലേക്കും പരിഹരിക്കാനാവാത്ത നഷ്ടങ്ങളിലേക്കും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിവിലുള്ളവർക്കുള്ള അഭ്യർഥന
അഞ്ച് പതിറ്റാണ്ടായുള്ള ഈ പരീക്ഷണം രാജ്യത്ത് ഒരിടത്തും വിജയിച്ചിട്ടില്ല. ഈ ചരിത്രപരമായ സത്യം മനസ്സിലാക്കാതെ നടത്തുന്ന ത്യാഗങ്ങൾ വെറുതെയാകും. അതിനാൽ ശേഷിക്കുന്ന നേതാക്കളോടും പ്രവർത്തകരോടും ആ പാത ഉപേക്ഷിച്ച് ആയുധം വെച്ച് കീഴടങ്ങി പുറത്തുവരാനും, അജ്ഞാത ജീവിതം അവസാനിപ്പിച്ച് സാധാരണ ജനങ്ങളോടൊപ്പം ചേരാനും സോനു അഭ്യർഥിച്ചു.
Also Read:എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
മല്ലോജുല വേണുഗോപാൽ റാവുവിന്റെ ഭാര്യ വിമല ചന്ദ്ര സിദാം എന്ന താരക്ക നേരത്തെ കീഴടങ്ങിയിരുന്നു. തന്റെ ഭാര്യയെയും രോഗികളായ മുതിർന്നവരെയും സംരക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ് അവർക്ക് പുറത്തുവരാൻ നിർദ്ദേശം നൽകിയതെന്നും സോനു അഭിമുഖത്തിൽ വ്യക്തമാക്കി.
Read More: ഇന്നും പണിമുടക്കി ഇൻഡിഗോ; ബെംഗളൂരുവിൽ മാത്രം വ്യാഴാഴ്ച റദ്ദാക്കിയത് 73 സർവ്വീസുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us