ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ ശിവാജി മെറ്റേണിറ്റി കേന്ദ്രത്തിലെ 67കാരിയായ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ച് നാല് ദിവസത്തിന് ശേഷമാണ് മരണം. കോട്ടയം സ്വദേശിയായ രാജമ്മയാണ് മരിച്ചത്.
ടാഗോർ ഗാർഡനിലെ ശിവാജി മെറ്റേണിറ്റി സെന്ററിൽ രണ്ട് പതിറ്റാണ്ടിലേറെയായി രാജമ്മ ജോലി ചെയ്യുന്നു. ഏകദേശം 10 ദിവസം മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇവർക്ക് ശരീരവേദനയും ചുമയുമുണ്ടായിരുന്നതായി മകൾ ദിവ്യ മധുസൂദൻ (29) പറഞ്ഞു. “പനിയും കടുത്ത ചുമയും കാരണം അമ്മ ജോലിക്ക് പോകുന്നത് നിർത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് പരിശോധന നടത്തിയത്. ഞായറാഴ്ച പരിശോധനാ ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിച്ചു. അപ്പോഴേക്കും അമ്മയ്ക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു,” ദിവ്യ പറഞ്ഞു.
Read More: മലയാളി നഴ്സിന്റെ മരണം: ഉപയോഗിച്ച പിപിഇ കിറ്റുകൾ വീണ്ടും ധരിച്ചിരുന്നെന്ന് സഹപ്രവർത്തകർ
ആശുപത്രി പ്രവേശനത്തിന് സഹായം ആവശ്യമാണെന്ന് തിങ്കളാഴ്ച അവരിൽ നിന്ന് ഒരു കോൾ ലഭിച്ചതായി സമീപത്ത് താമസിക്കുന്ന രാജമ്മയുടെ മരുമകൾ ശോഭ പറഞ്ഞു. “രാജമ്മ രോഗിയായിരുന്നു, അതുപോലെ തന്നെ ദിവ്യയും അടുത്തുള്ള ഒരു ആശുപത്രിയിലെ നഴ്സ് കൂടിയാണ്. ഞാൻ പൊലീസിനെ വിളിച്ചു, അവർ ആദ്യം ആംബുലൻസ് അയച്ചു, അത് ആദ്യം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് പോയി. കിടക്കയില്ലാത്തതിനാൽ രാജമ്മയെ ലോക് നായക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പ്രവേശിപ്പിച്ചു” ശോഭ പറഞ്ഞു.
അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടു പോകണമെന്നും പറഞ്ഞ് ദിവ്യ ഫോൺ ചെയ്തതായി രാജമ്മയുടെ സഹോദരന്റെ മകൾ ശോഭ പറഞ്ഞു.
താമസിയാതെ, രാജമ്മയെ ഐസിയുവിലേക്ക് മാറ്റി, ബുധനാഴ്ച പുലർച്ചെ 1.30 ഓടെ അവർ മരിച്ചു. രാജമ്മ പ്രമേഹ രോഗിയാണെന്ന് മകൾ പറഞ്ഞു. ഇപ്പോൾ ദിവ്യ ഹോം ക്വാറന്റൈനിലാണ്. രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും രാജമ്മയുടെ ഭർത്താവ് മധുസൂദനും (68) ഹോം ക്വാറന്റൈനിലാണ്.
രാജമ്മയോടൊപ്പം 20 വർഷമായി ജോലി ചെയ്തിരുന്ന സഹപ്രവർത്തക സുനിത പറയുന്നത് “രാജമ്മ രോഗികളോട് കുടുംബാംഗങ്ങളെ പോലെയാണ് പെരുമാറിയത്. കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലെയായിരുന്നു നോക്കിയിരുന്നത്,” എന്നാണ്.
ശിവാജി മെറ്റേണിറ്റി സെന്റർ ഉടമ ഡോ.അശോക് ജെയിൻ പറയുന്നത്, “ഞങ്ങൾക്ക് ആശുപത്രിയിൽ രണ്ട് കിടക്കകളും മൂന്ന് നഴ്സുമാരുമുണ്ട്. ഒരു മാസത്തിനുള്ളിൽ ഒരു രോഗിയെയും പ്രവേശിപ്പിച്ചിട്ടില്ല, ഞങ്ങൾ സ്റ്റാഫിന് മാസ്കുകളും കയ്യുറകളും സാനിറ്റൈസറുകളും നൽകി. ഞങ്ങളുടേത് ഒരു ക്ലിനിക് മാത്രമായതിനാലും കോവിഡ് ലക്ഷണങ്ങൾ പോലുമുള്ള രോഗികളെ ചികിത്സിക്കുന്നില്ലാത്തതിനാലും പിപിഇ നൽകിയിട്ടില്ല.”
കോട്ടയം സ്വദേശിയായ രാജമ്മ, 40 വർഷമായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയിട്ട്. മാസം 10,000 രൂപയായിരുന്നു ഇവരുടെ ശമ്പളം. മേയ് 24 ന് പശ്ചിമ ഡൽഹിയിലെ കൽറ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന 46 കാരിയായ നഴ്സിങ് ഓഫീസർ അംബിക പി.കെ കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.
Read in English: Another nurse succumbs: ‘20 years at clinic, she loved babies’