കൊൽക്കത്ത: കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച ശേഷം പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ ഭോൽപ്പൂരിൽ ബിജെപി റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാ.
ഭോൽപ്പൂരിൽ ഒരു റോഡ്ഷോ നടത്തുകയും വൈകുന്നേരം പത്രസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്ത ഷാ, മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ ഡൽഹിയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തെഴുതാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ന്യായീകരിച്ചു.
സിഎഎ എപ്പോൾ നടപ്പാക്കുമെന്ന ചോദ്യത്തിന്, “സിഎഎയുടെ വ്യവസ്ഥകൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ല, കോവിഡിന്റെ സാഹചര്യത്തിൽ അത്ര വലിയൊരു പ്രക്രിയ ഇപ്പോൾ നടപ്പാക്കാനാകില്ല. അതിനാൽ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുകയും കോവിഡിന്റെ വ്യാപനത്തെ ചെറുക്കാൻ കഴിയുകയും ചെയ്യുമ്പോൾ തീർച്ചയായും സിഎഎ നടപ്പാക്കുന്നത് പരിഗണിക്കും. അത് സംഭവിക്കുമ്പോൾ നിങ്ങളെ അറിയിയ്ക്കും,” എന്നായിരുന്നു അമിത് ഷായുടെ മറുപടി.
Read More: കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്രം
ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്കെതിരെ കല്ലേറുണ്ടായ സംഭവത്തിൽ സുരക്ഷാ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിനെ കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് പ്രതിനിധിയുടെ ചോദ്യത്തിന്, സുരക്ഷാവീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനുള്ള എല്ലാ അധികാരവും കേന്ദ്രത്തിനുണ്ടെന്ന് അമിത് ഷാ ആവർത്തിച്ചു.
“കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് അയച്ച കത്ത് പൂർണ്ണമായും നിയമപരവും, ഭരണഘടനാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ്. ഇത് ഫെഡറൽ ഘടനയുടെ വ്യവസ്ഥകൾക്കുള്ളിൽ വരുന്നതാണ്. പൊതുജനങ്ങളുടെയും കേന്ദ്രസർക്കാരിന്റെയും മുമ്പാകെ അഭിപ്രായം ഉന്നയിക്കുന്നതിന് മുമ്പ് അവർ (മുഖ്യമന്ത്രി മമത ബാനർജി) നിയമവാഴ്ച ഉദ്ധരിക്കേണ്ടതുണ്ട്,” ഷാ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരെ മാറ്റാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ എതിർത്ത് നിലപാടെടുത്ത തന്ന പിന്തുണച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ഭൂപേഷ് ബാഗേൽ, അശോക് ഗെഹ്ലോട്ട്, അരവിന്ദ് കെജ്രിവാൾ, ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ എന്നിവരോട് നന്ദി അറിയിച്ചുകൊണ്ടുള്ള മമത ബാനർജിയുടെ ട്വീറ്റിന് പിന്നാലെയാണ് ബംഗാളിൽ ഷാ മണിക്കൂറുകളോളം സംസാരിച്ചത്. ആക്രമണത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഷാ ആഞ്ഞടിച്ചു. നദ്ദയ്ക്കെതിരെയുള്ള ആക്രമണം ജനാധിപത്യത്തെ വെല്ലുവിളിക്കലാണ്. പൂർണ ഉത്തരവാദിത്വം ബംഗാൾ സർക്കാരിനാണെന്ന് ഷാ പറഞ്ഞു.
തന്റെ ജീവിതത്തിൽ ഇതുപോലൊരു റോഡ് ഷോ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ബംഗാളിനുള്ള സ്നേഹവും വിശ്വാസവുമാണിത് തെളിയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. “മമതയോട് ജനങ്ങൾക്കുള്ള ദേഷ്യമാണ് കാണുന്നത്. വൻ അഴിമതിയും അക്രമവുമാണ് ബംഗാളിൽ. തൃണമൂലും ഇടതുപക്ഷവും ചേർന്ന് ബംഗാളിനെ പരാജയപ്പെട്ട സംസ്ഥാനമാക്കി. ഒരു തവണ മോദിക്ക് അവസരം നൽകൂ. അഞ്ചു വർഷം കൊണ്ട് പ്രതാപം വീണ്ടെടുത്ത് ബംഗാളിനെ സുവർണ ബംഗാളാക്കി മാറ്റും,” തിരഞ്ഞെടുപ്പിൽ ബിജെപി ഇരുന്നൂറിലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.