ന്യൂഡൽഹി: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തിൽ 120 ആർഎസ്എസ് – ബിജെബി പ്രവർത്തകരെ കമ്മ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്പിജി നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ചയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പ്രസ്താവന രാജ്യസഭയിൽ വലിയ പ്രതിഷേധത്തിനും വഴിവച്ചു. പിന്നാലെ അമിത് ഷായുടെ പ്രസ്താവന സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കറും വ്യക്തമാക്കി.
ബിൽ ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകരം വീട്ടലാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിലൂടെ സർക്കാർ എന്താണ് ലക്ഷ്യമിടുന്നതെന്ന് സിപിഎം അംഗം കെ.കെ.രാഗേഷ് സഭയിൽ ചോദിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന.
Also Read: എസ്പിജി നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി, കോൺഗ്രസ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
“ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കൽ ആരോപിക്കാൻ അവകാശമില്ല. കേരളത്തില്‍ 120 ബിജെപി-ആർഎസ്എസ് പ്രവര്‍ത്തകരെ വധിച്ചവരാണ് ഇടതുപക്ഷം,” അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് വരുമ്പോഴും സിപിഎം വരുമ്പോഴും കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ വധിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അതേസമയം എസ്പിജി നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ബിൽ രാജ്യസഭയും അംഗീകരിച്ചതോടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇനി മുതൽ എസ്പിജി സുരക്ഷ ലഭിക്കുക. ബിൽ നേരത്തെ ലോക്സഭയിൽ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
Also Read: ഒരു ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയുമായി ഷവോമി; ഏറ്റവും വേഗത്തിൽ കുറഞ്ഞ പലിശയിൽ ഓൺലൈൻ വായ്പ
ഗാന്ധി കുടുംബത്തെ മാത്രം കണ്ടുകൊണ്ടല്ല ഈ ഭേദഗതി കൊണ്ടുവന്നത്. പക്ഷേ, മുൻപത്തെ നാലു ഭേദഗതികൾ ചെയ്തത് ഒരു കുടുംബത്തെ മാത്രം മനസിൽ വച്ചുകൊണ്ടാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും ഷാ പറഞ്ഞു. നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി അഞ്ചു വർഷത്തിനുശേഷം വീണ്ടും അധികാരത്തിലെത്തിയില്ലെങ്കിൽ എസ്പിജി അനുസരിച്ചുളള സുരക്ഷ അദ്ദേഹത്തിനും നഷ്ടമാകുമെന്നും പറഞ്ഞു.