/indian-express-malayalam/media/media_files/uploads/2020/01/Rahul-Gandhi-and-Amit-Shah.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ ദലിത് വിരുദ്ധരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുവരുന്ന ദലിതരെ എതിർക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് പ്രതിഷേധക്കാർക്കുണ്ടാകുന്നതെന്നും അമിത് ഷാ ചോദിച്ചു. കർണാടകയിലെ ഹൂബ്ലിയിൽ നടന്ന പൊതുപരിപാടിയിലാണ് പൗരത്വ ഭേദഗതിയെ എതിർക്കുന്നവരെ ദലിത് വിരുദ്ധരാക്കിയുള്ള അമിത് ഷായുടെ പ്രസംഗം.
മുസ്‌ലിങ്ങളുടെ പൗരത്വം കവർന്നെടുക്കുന്ന ഒരു ഉപാധിയും പുതിയ നിയമത്തിൽ ഇല്ലെന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതിയിൽ സംവാദത്തിന് രാഹുൽ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിക്കുകയും ചെയ്തു.
"ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പൂർണമായും വായിക്കണം. മുസ്‌ലിങ്ങളുടെ പൗരത്വം കവർന്നെടുക്കുന്ന എന്തെങ്കിലും ഉപാധിയുണ്ടെയെന്ന് കണ്ടെത്തണം. അങ്ങനെയെങ്കിൽ ഞങ്ങളുടെ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നിങ്ങളുമായി സംവാദത്തിന് വരും, " അമിത് ഷാ പറഞ്ഞു.
കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ജെഡിഎസും ബിഎസ്പിയും എസ്പിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമാണ് പൗരത്വ ഭേദഗതിയിൽ വോട്ട് രാഷ്ട്രീയം കളിക്കുന്നതെന്നും അമിത് ഷാ. പാകിസ്​താനിൽ 30 ശതമാനമുണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോള്‍ മൂന്നു ശതമാനമായി ചുരുങ്ങി. ന്യൂനപക്ഷങ്ങളെ പാകിസ്​താന്‍ കൊന്നൊടുക്കിയതായും അമിത് ഷാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.