ന്യൂഡൽഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്ക് ജയിലിലാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിൽ ബോധവൽക്കരണം നടത്തുന്നതിനായി മധ്യപ്രദേശ് ബിജെപി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് അമിത് ഷായുടെ മുന്നറിയിപ്പ്.
“ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചില വിദ്യാർഥികൾ ദേശവിരുദ്ധ മുദ്രാവാക്യമുയർത്തി. അവരെ ജയിലിലേക്ക് അയക്കേണ്ടേ? ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്ക് ജയിലാകും,” അമിത് ഷാ പറഞ്ഞു.
Also Read: നിരന്തര വിമര്‍ശനങ്ങള്‍; മരടിൽ സുപ്രീം കോടതി വിധി നടപ്പാക്കി സര്‍ക്കാര്‍
ജെഎൻയു ക്യാമ്പസിനുള്ളിൽ കഴിഞ്ഞ ദിവസം നടന്ന മുഖംമൂടി ആക്രമണിത്തിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ജനുവരി അഞ്ചിന് സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ ഐഷി ഘോഷ് ഉൾപ്പടെ നാൽപ്പതോളം പേർക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിച്ച് ആക്രമണമഴിച്ചുവിടുകയായിരുന്നു.
അക്രമികള്‍ അഴിഞ്ഞാടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന ഡൽഹി പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായിരുന്നു.
Also Read: ‘ഞങ്ങളോടൊന്നും തോന്നരുതേ…’; കുടിയിറക്കപ്പെട്ടവരോട് എഡിഫിസ് എംഡി
അതേസമയം പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും വെല്ലുവിളിച്ചും അമിത് ഷാ രംഗത്തെത്തി. രാജ്യത്തുള്ളവരിൽ നിന്ന് പൗരത്വം കവർന്നെടുക്കാൻ കഴിയുന്ന വ്യവസ്ഥകൾ പൗരത്വ ഭേദഗതി നിയമത്തിൽ കണ്ടെത്താനാണ് അമിത് ഷായുടെ വെല്ലുവിളി.
നേരത്തെ പ്രതിപക്ഷത്തിന്റെ നുണപ്രചരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ അല്ല, പൗരത്വം നല്‍കാനാണ്. പ്രതിപക്ഷത്തിന് മറ്റൊരു കുറ്റവും കണ്ടെത്താന്‍ ഇല്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.