ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപ്പലായനം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടാകും. എന്നാൽ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദി സർക്കാർ 1,70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുവെന്നും എന്നാൽ പ്രതിപക്ഷം എന്താണ് ചെയ്തതെന്നും അമിത് ഷാ ചോദിച്ചു. ന്യൂഡൽഹിയിൽ നിന്ന് ഒഡീഷയിലേക്ക് വെർച്വൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷാ.
“പ്രതിപക്ഷ പാർട്ടിയിലെ കാഴ്ചമങ്ങിയ ചില ആളുകളോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ. ഞങ്ങളുടെ ഭാഗത്ത് വീഴ്ച പറ്റിക്കാണും. എന്നാൽ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നു. ഞങ്ങൾക്ക് തെറ്റു പറ്റിക്കാണും. ചെയ്ത കാര്യങ്ങളിൽ കുറവ് സംഭവിച്ചു കാണും. ചിലതൊന്നും ചെയ്യാൻ കഴിഞ്ഞില്ലായിരിക്കും. പക്ഷെ നിങ്ങൾ എന്താണ് ചെയ്തത്? രാജ്യത്ത് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ, അമേരിക്കൻ ഇംഗ്ലീഷിലോ സ്വീഡൻ ഇംഗ്ലീഷിലോ ചിലർ സംസാരിക്കുന്നു. നിങ്ങൾ എന്താണ് ചെയ്തത്? അതേക്കുറിച്ച് രാജ്യത്തെ ജനങ്ങൾക്ക് കണക്ക് നൽകൂ. ചെയ്ത കാര്യങ്ങളുടെ കണക്ക് പറയാനാണ് ഞാൻ വന്നിരിക്കുന്നത്. കൊറോണ പ്രതിസന്ധിയിൽ നരേന്ദ്ര മോദി സർക്കാർ 60 കോടി ആളുകൾക്ക് 1,70,000 കോടി രൂപ പാക്കേജ് പ്രഖ്യാപിച്ചു. നിങ്ങൾ ഞങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നോ? അഭിമുഖങ്ങൾക്ക് പുറമെ കോൺഗ്രസ് ഒന്നും ചെയ്തില്ല,” അമിത് ഷാ പറഞ്ഞു.
Read More: ശബരിമല പ്രവേശനത്തിനുള്ള ഓൺലെെൻ ബുക്കിങ് ആരംഭിക്കുന്നു; മണിക്കൂറിൽ 200 പേർക്ക് മാത്രം പ്രവേശനം
ലോക്ക്ഡൗൺ സമയത്ത് വീട്ടിലേക്ക് പോയ കുടിയേറ്റ തൊഴിലാളികൾ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്ന് ഷാ പറഞ്ഞു.
“ഒഡീഷയിൽ പോലും 3 ലക്ഷത്തിലധികം ആളുകൾ മടങ്ങി. അവർ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഇത് ഞാനും കണ്ടു. ഇതിൽ സങ്കടമുണ്ട്. നമ്മുടെ പ്രധാനമന്ത്രിക്ക് പോലും സങ്കടമുണ്ട്. മോദിജി മേയ് 1 ന് ശ്രാമിക് ട്രെയിനുകൾ ആരംഭിച്ചു. എല്ലാ ക്യാമ്പുകളിൽ നിന്നും സിറ്റി ബസുകളും അന്തർസംസ്ഥാന ബസുകളും റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചു. സംസ്ഥാന സർക്കാരുകൾ ചെലവ് ഏറ്റെടുത്തു. റെയിൽവേ അവർക്ക് ഭക്ഷണവും വെള്ളവും നൽകി. അവർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പുറത്തുകടക്കുമ്പോഴെല്ലാം സംസ്ഥാന സർക്കാരുകൾ അവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും, അവരുടെ ഗ്രാമങ്ങളിലേക്കും കൊണ്ടു പോയി. ഭക്ഷണവും താമസവും നൽകി. അവർക്ക് 1,000-2,000 രൂപ നൽകി. സംസ്ഥാനങ്ങളും കേന്ദ്രവും ഈ പ്രശ്നത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. 1.25 കോടി ആളുകൾ ഭാര്യമാരോടും മക്കളോടും വൃദ്ധരായ മാതാപിതാക്കളോടും ഒപ്പം സുരക്ഷിതമായി വീട്ടിലെത്താൻ കാരണം അതാണ്,” അദ്ദേഹം പറഞ്ഞു.
“രാജ്യത്തെ ഓരോ സംസ്ഥാന സർക്കാരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കേന്ദ്ര സർക്കാർ അവരുമായി സഹകരിച്ചു. അഞ്ച് തവണ വീഡിയോ കോൺഫറൻസുകൾ നടന്നു. എല്ലാവരുടെയും പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കാൻ ഞങ്ങൾ ശ്രമിച്ചു, അതിന് പരിഹാരങ്ങൾ കണ്ടെത്തി. പക്ഷപാതമില്ലാതെ ഒരു സംയുക്ത പോരാട്ടം നടത്തി. അതാണ് ബിജെപി നടത്തിയ പ്രവൃത്തി,” അമിത് ഷാ പറഞ്ഞു.
മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്ക് മികച്ച സ്ഥാനമാണുള്ളതെന്ന് ഷാ പറഞ്ഞു. “വലിയ രാജ്യങ്ങൾ കോവിഡിനാൽ നശിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നിരവധി പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. നേരത്തെ, സർക്കാരുകൾ ഒരു പോരാട്ടം നടത്തും. എന്നാൽ നരേന്ദ്ര മോദിജി ആളുകളെ കൂടെ കൂട്ടി. അതിന്റെ ഫലമായി സർക്കാർ പോരാടുമ്പോൾ ജനങ്ങളും ജാഗ്രത പുലർത്തി,” അദ്ദേഹം പറഞ്ഞു.
“ആദ്യം മോദിജി ജനത കർഫ്യൂ പ്രഖ്യാപിച്ചു. ഒരു പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം 130 കോടി ആളുകൾ വീടുകൾക്കുള്ളിൽ താമസിക്കുന്നത് ഞാൻ ആദ്യമായി കണ്ടു. ഈ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം എഴുതുമ്പോൾ, ജനത കർഫ്യൂ സുവർണ്ണ ലിപികളിൽ എഴുതേണ്ടിവരും. നമ്മുടെ കൊറോണ യോദ്ധാക്കളോട് ആദരവ് കാണിക്കുന്നതിന് വിളക്ക് കത്തിച്ചു, പാത്രങ്ങൾ മുട്ടി ശബ്ദമുണ്ടാക്കി. നമ്മുടെ കൊറോണ യോദ്ധാക്കൾ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, പൊലീസുകാർ എന്നിവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു,” അദ്ദേഹം പറഞ്ഞു.
ആളുകൾ ഇന്ത്യൻ ഉത്‌പന്നങ്ങൾ മാത്രം ഉപയോഗിക്കുകയും എല്ലാ വിദേശ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു ആത്മനിർഭർ ഭാരതത്തിനായി പ്രധാനമന്ത്രി അഭ്യർത്ഥന നടത്തിയെന്നും ഷാ പറഞ്ഞു. ഒഡീഷയ്ക്കുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജുകൾ പട്ടികപ്പെടുത്തിക്കൊണ്ട് ഷാ പറഞ്ഞു, “സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ട് അംഫാൻ ചുഴലിക്കാറ്റിന്റെ സമയത്ത്, നരേന്ദ്ര മോദി ജി ഒഡീഷയിലെ ജനങ്ങൾക്കൊപ്പം പാറപോലെ ഉറച്ചു നിന്നു.”
Read in English: Amit Shah: On Corona, we may have fallen short (but) what did Oppn do?